ശ്രീനഗർ: പാക്കിസ്ഥാനുവേണ്ടി ചാരപ്പണി ചെയ്ത രണ്ടുപേർ പിടിയിൽ. ഐജാസ് അഹമ്മദ് ഭട്ട്, ബഷീർ അഹമ്മദ് ഗനായ് എന്നിവരാണ് അറസ്റ്റിലായത്.
ജമ്മുകാഷ്മീരിലെ കുപ്വാരയിൽ നിന്നും അരുണാചൽ പ്രദേശിലെ ഇറ്റാനഗർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ, ചാരവൃത്തി കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി.
ഡിസംബർ 18 നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനപാലനം) ചുഖു അപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്നും ഇവർ അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുകയും അത് പാക് ചാരന്മാർക്ക് കൈമാറിയെന്നും ചുഖു അപ്പ വ്യക്തമാക്കി.
നവംബർ 21 ന്, രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുപ്വാര ജില്ലയിൽ നിന്നുള്ള നസീർ അഹമ്മദ് മാലിക്, സാബിർ അഹമ്മദ് മിർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കുപ്വാര സ്വദേശിയായ ഷബീർ അഹമ്മദ് ഖാൻ എന്നയാളെ ഇറ്റാനഗറിൽ നിന്ന് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ പ്രതികൾ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറസ്റ്റ് ചെയ്തു.