Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച സംഭവത്തിൽ ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി പത്തനംതിട്ട ഡിസിസി. സംഭവത്തിൽ നേരിട്ടോ രേഖാമൂലമോ വിശദീകരണം നൽകണമെന്നാണ് ഡിസിസിയുടെ നിർദേശം.
അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിൻതുണച്ച് സമൂഹ മാധ്യമങ്ങൾ വഴി അഭിപ്രായങ്ങൾ പ്രചരിപ്പിച്ചത് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും അവമതിപ്പുമുണ്ടാക്കിയെന്ന് ഡിസിസി അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നേരിട്ടോ രേഖാമൂലമോ വിശദീകരണം നൽകണമെന്നാണ് ഡിസിസി ശ്രീനാദേവി കുഞ്ഞമ്മയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിക്ക് വിധേയയാകേണ്ടിവരുമെന്ന് വിശദീകരണ നോട്ടീസിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ വിവരങ്ങൾ അന്വേഷിച്ചതായും സിസിസി പ്രസിഡന്റ് അറിയിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗകേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി. ഒന്നാം കേസിലെ പരാതിക്കാരി തന്നെ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ആൾക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നും അവർ ചോദിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയെ ദീപാദാസ് മുൻഷിയും കെപിസിസി അധ്യക്ഷൻ സണ്ണിജോസഫും ചേർന്ന് ഷോൾ അണിയിച്ച് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗമായിരുന്നു ശ്രീനാദേവിക്ക് സിപിഐ ടിക്കറ്റിൽ മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ മത്സരിക്കാൻ നൽകുമെന്നാണ് വിവരം
അധികാരമല്ല വലുത്, ആദർശമാണ് വലുതെന്ന് ശ്രീനാദേവി പറഞ്ഞു. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.
നവംബര്‍ മൂന്നിനാണ് ശ്രീനാദേവി സിപിഐ വിട്ടത്. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിന്റെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു.
ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടത്.
Kerala
പത്തനംതിട്ട: എഐവൈഎഫ് സംസ്ഥാന സമിതിയംഗവും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ രാജി സിപിഐ നേതൃത്വത്തിനു വെല്ലുവിളിയാകും. തുടര്‍ന്ന് ഏതു രാഷ്്ട്രീയകക്ഷിയില് പ്രവര്‍ത്തിക്കുമെന്നതു സംബന്ധിച്ചു തീരുമാനമായിലെന്നു പറഞ്ഞുവെങ്കിലും കോണ്ഗ്രസിലേക്കെന്നാണു സൂചന.
ജില്ലാ പഞ്ചായത്തംഗത്വം രാജിവച്ചതിനൊപ്പം സിപിഐയില്‍ ഇനി താനുണ്ടാവില്ലെന്നും ശ്രീനാദേവി പറഞ്ഞു. ശ്രീനാദേവിയുടെ പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു നല്കിയ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണു രാജിക്കു കാരണമായത്. ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരേ പാര്‍ട്ടി ഘടകങ്ങളില്‍ ശ്രീനാദേവി പരാതി നല്‍കിയതോടെയാണ് ഇവരുമായി സിപിഐ നേതൃത്വം അകന്നത്. ജയന് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില്‍ ജയന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുകയുമുണ്ടായി.
പാര്‍ട്ടി ഘടകങ്ങളില്‍ നിന്നു നേരിട്ട അവഗണനയും അവഹേളനവുമാണ് രാജിക്കു കാരണമെന്നും അവര്‍ അറിയിച്ചു. എഐവൈഎഫിന്റെ ഉത്തരവാദിത്വപ്പെട്ട തസ്തികയില്‍ താനുണ്ടായിട്ടും തന്നെ അറിയില്ലെന്ന തരത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സിലംഗം പ്രസ്താവന നടത്തിയിരുന്നു.
പാര്‍ട്ടിസമ്മേളനങ്ങളില്‍ ഒരു ക്ഷണിതാവായി പോലും തന്നെ പങ്കെടുപ്പിച്ചില്ല. പിന്നീട് പാര്‍ട്ടി അംഗതവും നഷ്ടമാക്കി. ഇതു പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നേതൃത്വം അനുവദിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തിനും കണ്ട്രോള് കമ്മീഷനും ജില്ലാസെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.
മാനുഷികപരിഗണനയിലൂന്നിയ സംരക്ഷണം നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ് എന്നതുപോലും മറന്നുകൊണ്ടുള്ള സിപിഐ നേതാക്കളുടെ നിരുത്തരവാദപരമായ സമീപനം അപമാനവും അവഗണനയുമാണു തന്നത്.
പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാളുടെ അഴിമതി താന്‍ ചൂണ്ടിക്കാട്ടി നല്കിയ പരാതി വിവിധ തലങ്ങളില്‍ അന്വേഷിച്ച് ശരിയെന്ന് കണ്ട് പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണ്.
നേരത്തെയുള്ള ധാരണ പ്രകാരം തനിക്കു ലഭിക്കേണ്ടിയിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിഷേധിക്കുകയായിരുന്നു. ഇതിനിടയില്‍ എഐവൈഎഫ് സംസ്ഥാന സമിതിയില്‍ നിന്നു കാരണം കൂടാതെ പുറത്താക്കാനും ശ്രമമുണ്ടായി. ക്രിമിനല്‍ കേസില്‍ കുടുക്കി മാനസികമായി തളര്‍ത്താനും ശ്രമമുണ്ടായെന്ന് ശ്രീനാദേവി പറഞ്ഞു.
വ്യക്തിഹത്യയും യഥേഷ്ടം നടത്തി. പള്ളിക്കലിലെ ജനങ്ങളോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഇത്രയും കാലം പിടിച്ചു നിന്നതെന്നും ഇനി ഏതെങ്കിലും രാഷ്്ട്രീയകക്ഷിയില് ചേര്‍ന്നു പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ശ്രീനാദേവി പറഞ്ഞു.