തൃശൂർ: പോലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. നിഷാദിനെയും സംസ്ഥാനകമ്മിറ്റിയിൽ ഉൾപ്പെടുത്തി. നിഷാദിനെ വലതുപക്ഷ ഭരണകൂടം കള്ളക്കേസിൽ കുടുക്കിയതാണെന്നാണു നേതൃത്വത്തിന്റെ വിശദീകരണം.
ബോംബേറുകേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ച് കണ്ണൂർ സെൻട്രൽ ജയിലിലാണ് നിഷാദ് ഇപ്പോഴുള്ളത്. പ്രതിനിധിയായിരുന്നെങ്കിലും ജയിലിലായതിനാൽ സമ്മേളനത്തിൽ പങ്കെടുത്തില്ല. ജില്ലാസമ്മേളനത്തിലും പങ്കെടുത്തിരുന്നില്ലെങ്കിലും നിഷാദിനു ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയിരുന്നു.
പയ്യന്നൂർ സ്വദേശിയായ നിഷാദ് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരിക്കെയാണു 2025 നവംബറിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോംബെറിഞ്ഞതിനും 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയുമാണു വിധിച്ചത്.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടു സിപിഎം നേതാവ് പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 2012 ഓഗസ്റ്റ് ഒന്നിനു നടന്ന പ്രകടനത്തിനിടെയാണു പോലീസിനുനേരേ സ്റ്റീൽ ബോംബേറുണ്ടായത്.
ശിക്ഷിക്കുമ്പോൾ പയ്യന്നൂർ നഗരസഭ കാരമേൽ വെസ്റ്റ് വാർഡിലെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും സത്യപ്രതിജ്ഞചെയ്യാൻ സാധിച്ചിരുന്നില്ല. നിഷാദിന് അനധികൃതമായി പരോൾ ലഭിച്ചതു നേരത്തേ വിവാദമായിരുന്നു.