ടൊറോന്റോ: അമേരിക്കയ്ക്കുമേൽ തിരിച്ചടിതീരുവ ഏർപ്പെടുത്തി കാനഡ. സ്റ്റീൽ, പാലുത്പന്നങ്ങൾ, കാർഷികോപകരങ്ങൾ എന്നിവയുൾപ്പടെ 2,000 കോടി ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങളെ കാനഡയുടെ തിരിച്ചടി തീരുവ ബാധിക്കും.
ഇതോടെ ലോകത്തെ രണ്ടു പ്രധാന വ്യാപാര പങ്കാളികൾ തമ്മിലുള്ള വ്യാപാരയുദ്ധം കനക്കുമെന്നാണ് ആശങ്ക.
കഴിഞ്ഞയാഴ്ച അവസാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരചർച്ച പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി.
കാനഡയെ ആജ്ഞാനുവർത്തിയാക്കാനും തങ്ങളുടെ പ്രധാന വ്യവസായങ്ങളെ തകർക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി ആരോപിച്ചത്.