1980 ഡിസംബർ 4, ക്ലീവ്ലൻഡിലെ ഒരു സൂപ്പർ മാർക്കറ്റ്.
കാർ പാർക്കിംഗിനോടുചേർന്ന് ഇരുട്ടിന്റെ മറവിൽ മോഷണലക്ഷ്യവുമായി രണ്ടുപേർ കാത്തുനിൽക്കുന്നു. അപ്പോഴാണ് ഒരു വയോധിക തന്റെ കാറിനടുത്തേക്ക് നടന്നുവരുന്നത്. സ്ത്രീയെ കണ്ട മോഷ്ടാക്കൾ ഒരു നല്ല അവസരമായി കരുതി. ഒരാൾ അവരുടെ കൈയിൽ മുറുക്കെപ്പിടിച്ച് തലയ്ക്കുനേരേ തോക്കുചൂണ്ടി. അപരൻ പോക്കറ്റിൽനിന്ന് പണം തട്ടിപ്പറിക്കാൻ ശ്രമംതുടങ്ങി.
ഭീഷണിപ്പെടുത്തി പണംതട്ടാമെന്നായിരുന്നു മോഷ്ടാക്കളുടെ വിചാരമെങ്കിലും പ്രതീക്ഷിച്ചതല്ല അവിടെ പിന്നീടു നടന്നത്. ഏതാണ്ട് എഴുപതു വയസുള്ള ആ സ്ത്രീക്ക് കായികക്ഷമത ഒട്ടും നഷ്ടമായിട്ടില്ലായിരുന്നു. അവർ ഭീഷണിക്കു വഴങ്ങാതെ തോക്കിൽ ബലമായി പിടിത്തമിട്ടു.
പിടിവലി, മരണം
സ്ത്രീയെ പേടിപ്പിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടുകയെന്നത് മോഷ്ടാക്കൾക്ക് അസാധ്യമായി. തോക്കുപേക്ഷിച്ച് പോകുകയുംവയ്യ. പിടിവലി ശക്തമായി. നിമിഷാർധം- തോക്കിന്റെ കാഞ്ചിയിൽ അബദ്ധത്തിൽ വിരലമർന്നു. വെടിയുണ്ട ആ വയോധികയുടെ അടിവയറ്റിലൂടെ തുളഞ്ഞുകയറി കുടലുകളും രക്തക്കുഴലും തകർത്തു. ആ സ്ത്രീയിൽനിന്ന് നിസാരമായി പണം പിടിച്ചുപറിക്കാമെന്നു കരുതിയ അക്രമികൾക്ക് ഇരുളിൽ ഓടിമറിയുകമാത്രമേ നിർവാഹമുണ്ടായിരുന്നുള്ളൂ.
വിജനമായ കാർ പാർക്കിംഗിൽ ആ സ്ത്രീ രക്തംവാർന്ന് ബോധമറ്റു കിടന്നു. കാവൽജോലിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ റോന്തുചുറ്റി വന്നപ്പോൾ രക്തമൊഴുകി കമിഴ്ന്നുകിടക്കുന്ന സ്ത്രീയെ കണ്ടെത്തി. പെട്ടെന്നുതന്നെ അവരെ നിവർത്തിക്കിടത്തിയപ്പോഴാണ് അയാൾക്ക് ആളെ മനസിലായത്- ഒളിന്പിക്സ് അടക്കം കളിക്കളങ്ങളുടെ രോമാഞ്ചമായിരുന്ന സ്റ്റെല്ലാ വാൽഷ്! അയാൾ പെട്ടെന്ന് ആംബുലൻസ് വിളിച്ചു. കിട്ടിയില്ല, അടുത്തുള്ള ആംബുലൻസിന്റെ ടയർ പഞ്ചറായിരുന്നു. തുടർന്ന് ഒരു പോലീസ് വാൻ എത്തിയാണ് സ്റ്റെല്ലയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ അടിയന്തരമായി ശസ്ത്രക്രിയ തുടങ്ങി. ഈ വിശിഷ്ടവ്യക്തിയെ നഷ്ടപ്പെടരുതല്ലോ. എന്നാൽ വിധി മറിച്ചായിരുന്നു. അമിതമായി രക്തംവാർന്ന സ്റ്റെല്ലയുടെ ജീവൻ രക്ഷിക്കാനായില്ല. ഓപ്പറേഷൻ മേശയിൽവച്ച് അവർ മരിച്ചു. വാർത്തയറിഞ്ഞ ലോകം ഞെട്ടി. കായികപ്രേമികൾ പ്രത്യേകിച്ചും.
ജീവിതരേഖ
സ്റ്റനിസ്ലോവ വലേസിവിക്സ് എന്ന സ്റ്റെല്ല വാൽഷ് 1911 ഏപ്രിൽ മൂന്നിന് പോളണ്ടിലെ ബ്രോഡ്നിക്ക എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ജൂലിയൻ വലേസിവിക്സ്, അമ്മ വെറോനിക്കാ. സ്റ്റനിസ്ലോവയ്ക്ക് ഒന്നരവയസുള്ളപ്പോൾ ആ കുടുംബം അമേരിക്കയിലേക്കു കുടിയേറി. ക്ലീവ്ലൻഡിൽ സ്ഥിരതാമസമാക്കി. അമേരിക്കയിൽവന്നശേഷം അവളുടെ പേരിൽ അല്പം മാറ്റംവരുത്തി- സ്റ്റനിസ്ലോവ വലേസിവിക്സ് എന്നതുമാറ്റി സ്റ്റെല്ലാ വാൽഷ് എന്നാക്കി. വീട്ടുകാർ അവളെ സ്റ്റാസിയ എന്നും നാട്ടുകാർ സ്റ്റെല്ലാ എന്നും വിളിച്ചു.
പുതിയ നാട്ടിൽ എത്തിയശേഷം സ്റ്റെല്ലയ്ക്ക് രണ്ട് അനുജത്തിമാർകൂടി ജനിച്ചു. സ്റ്റീൽ മില്ലിലെ ജോലിയിൽനിന്നു പിതാവിനു കിട്ടുന്ന ശന്പളംകൊണ്ട് ആ കുടുംബം വലിയ അല്ലലില്ലാതെ കഴിഞ്ഞുകൂടി. പഠിക്കുന്ന കാലത്തുതന്നെ ഓട്ടവും ചാട്ടവും ത്രോ ഇനങ്ങളും സ്റ്റെല്ലയ്ക്ക് ഹരമായിരുന്നു. കൂട്ടുകാർ അവളെ ആണുങ്ങളെപ്പോലെയെന്നു പറഞ്ഞു കളിയാക്കിയിരുന്നു.
1928ലാണ് സ്ത്രീകൾ ആദ്യമായി ഒളിന്പിക്സിലെ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ പങ്കെടുത്തത്. 1932ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സ് ആയിരുന്നു സ്റ്റെല്ലയുടെ ലക്ഷ്യം. 1930ൽ പ്രേഗിൽ നടന്ന വേൾഡ് ഗെയിംസിൽ 60മീ., 100മീ., 200മീ. എന്നിവയിലെ സ്വർണമെഡലുകൾ തൂത്തുവാരി സ്റ്റെല്ല ഒരുക്കം ഗംഭീരമാക്കി. ആ വർഷം മിൽറോസ് ഗെയിംസിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമർക്കുള്ള ട്രോഫിയും നേടി (ഈ ട്രോഫി പിന്നീടൊരു സ്ത്രീക്ക് കിട്ടിയത് 47 വർഷങ്ങൾക്കു ശേഷമാണെന്നറിയണം!).
പോളണ്ടിനുവേണ്ടി
1930കളിലെ സാന്പത്തികമാന്ദ്യംമൂലം സ്റ്റെല്ലയ്ക്ക് അമേരിക്കയിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. അക്കാലത്ത് കളികളിൽ പങ്കെടുക്കാൻ കളിക്കാർ സ്വയം എല്ലാ ചെലവുകളും വഹിക്കുക എന്നതായിരുന്നു രീതി. ആ സാഹചര്യത്തിൽ പോളണ്ടാണ് സ്റ്റെല്ലയുടെ സഹായത്തിനെത്തിയത്. അമേരിക്കയിലെ പോളിഷ് എംബസിയിൽ ജോലികിട്ടിയത് സ്റ്റെല്ലക്ക് വലിയ സഹായമായിരുന്നു. അതുകൊണ്ടുതന്നെ 1932ലെ ഒളിന്പിക്സിൽ പോളണ്ടിനുവേണ്ടിയാണ് അവർ പങ്കെടുത്തത്. 100 മീറ്ററിൽ റിക്കാർഡിട്ട് സ്വർണംനേടിയെങ്കിലും അമേരിക്കൻ പൊതുസമൂഹം അതിൽ സന്തോഷിച്ചില്ല. അവർ സ്റ്റെല്ലയോട് അകൽച്ചകാട്ടി. 1936ലും പോളണ്ടിനുവേണ്ടി ബെർലിൻ ഒളിന്പിക്സിൽ പങ്കെടുത്തു. അതുകൊണ്ടുതന്നെ ഒളിന്പിക്സ് ഗോൾഡ് മെഡലിസ്റ്റുകൾക്ക് അമേരിക്കയിൽ കിട്ടുന്ന പ്രലോഭിപ്പിക്കുന്ന വരുമാനം അവർക്ക് കിട്ടിയിരുന്നില്ല.
അമേരിക്കൻ പൊതുസമൂഹത്തിന് അവരുടെ വേർപാട് ദുഃഖകരമായിരുന്നോ എന്നുറപ്പില്ല. എന്നാൽ അവിടെയുള്ള പോളിഷ് സമൂഹത്തിന് ഉൾക്കൊള്ളാനാകാത്തതായിരുന്നു ആ മരണം. സ്റ്റെല്ലയുടെ മൃതദേഹം ക്ലീവ്ലൻഡിലെ സേക്രഡ് ഹാർട്ട് പള്ളിയിലാണ് സംസ്കരിച്ചത്. ഒട്ടേറെ പോളിഷ് അമേരിക്കക്കാർ ചടങ്ങിൽ സംബന്ധിച്ചു. ശവകുടീരത്തിൽ അവരുടെ പേരും രണ്ടു കുരിശുകളും ഒളിന്പിക്സ് വളയങ്ങളും "ഒളിന്പിക്സ് ചാന്പ്യൻ’ എന്നും മുദ്രണം ചെയ്തിട്ടുണ്ട്.
ആ ഞെട്ടിക്കുന്ന രഹസ്യം
കൊലപാതകമായതുകൊണ്ട് സ്റ്റെല്ലയുടെ മൃതദേഹം സ്വാഭാവികമായും പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവന്നു. അതോടെ ഞെട്ടിക്കുന്ന ഒരു രഹസ്യം വെളിവായി. ഒരുപക്ഷേ സ്റ്റെല്ലയ്ക്കും മാതാപിതാക്കൾക്കും മാത്രം അറിയാമായിരുന്ന രഹസ്യം! പോസ്റ്റ്മോർട്ടം ടേബിളിൽ ആ സത്യമറിഞ്ഞ് ഡോക്ടർമാർ സ്തബ്ധരായി അന്യോന്യം നോക്കി- സ്റ്റെല്ല പൂർണമായും ഒരു സ്ത്രീയല്ല, പുരുഷനായിരുന്നു! വാർത്തയറിഞ്ഞ് ലോകം അന്പരന്നതു ചരിത്രം.