Kerala
ആലപ്പുഴ: ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര നാൽപ്പതിൽച്ചിറയിൽ ഉഷ ജോസഫിന്‍റെ (51) വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയ സംഭവത്തിൽ അന്നത്തെ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്ന് നാലംഗസമിതി റിപ്പോർട്ട്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021 ലായിരുന്നു ശസ്ത്രക്രിയ. വയറുവേദനയെത്തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. വയറ്റിൽ കത്രികയുമായി അഞ്ചു വർഷം നടന്ന ഇവർ വയറുവേദനയുമായി ആശുപത്രിയിലെത്തുന്പോഴെല്ലാം വേദനയ്ക്കുള്ള മരുന്നു നൽകി വിടുകയായിരുന്നെന്നാണ് ഇവർ പറയുന്നത്.
വിഷയം വിവാദമായതോടെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി. പത്മകുമാർ നിയോഗിച്ച ഡോക്‌ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് ഡയറക്‌ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന് (ഡിഎംഇ) കൈമാറി. ഇതിനിടെ, ആരോഗ്യവകുപ്പ് നിയോഗിച്ച മൂന്നംഗ വിദഗ്ധ സംഘവും മെഡിക്കൽ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇവർ ഇന്ന് റിപ്പോർട്ട് നൽകും. ഇരു റിപ്പോർട്ടുകളും പരിഗണിച്ചാവും തുടർ നടപടി.
ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.ജയശ്രീ വാമനൻ, ഡോ.രഞ്ജു രവീന്ദ്രൻ, ഡോ. തോമസ് എന്നിവരടങ്ങുന്ന സംഘമാണ് വിശദപരിശോധനയ്ക്കായി എത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആർഎംഒ ഡോ.പി.എൽ. ലക്ഷ്മി ചെയർപേഴ്‌സണും സർജറി വിഭാഗം മേധാവി ഡോ. എൻ.ആർ.സജികുമാർ, ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോ.പി.എസ്.അനുസൂയ, ഫോറൻസിക് വിഭാഗം അസോ. പ്രഫസർ ഡോ.കെ.ബി.രാഖിൻ എന്നിവരടങ്ങിയ ആഭ്യന്തര സംഘമാണ് അന്വേഷണം നടത്തിയത്.
കോവിഡ് കാലമായതിനാൽ സ്റ്റാഫുകളുടെ എണ്ണം കുറവായിരുന്നു. പി.പി.ഇ കിറ്റും ഷീൽഡുമടക്കം ധരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. പരിമിതികളിൽ നിന്നും കാര്യങ്ങൾ നന്നായി ചെയ്തുവെന്നാണ് ഡോക്ടർമാരും നഴ്സുമാരും മൊഴി നൽകിയത്. ടീം വർക്കിന്‍റെ കാര്യത്തിൽ വീഴ്ചയുണ്ടായെന്നും ഇതു സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന.
ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയുടെ യൂണിറ്റിനു കീഴിൽ അസിസ്റ്റന്‍റ് ഡോ.ഷാഹീദയുടെ നേതൃത്വത്തിലുള്ള ടീമിനെ സഹായിക്കാൻ രണ്ട് ഡോക്ടർമാരും മൂന്ന് അനസ്ത്യേഷ്യ ഡോക്ടർമാരും നഴ്സിംഗ് ഓഫീസറും രണ്ട് നഴ്സുമാരും ഉൾക്കൊള്ളുന്ന മെഡിക്കൽ സംഘമാണ് 2021 മേയ് 12ന് ഉഷയുടെ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ നിലവിൽ ജോലി ചെയ്യുന്നവരിൽനിന്ന് നേരിട്ടും സ്ഥലംമാറിപ്പോയവരിൽ നിന്ന് ഓൺലൈനായുമാണ് മൊഴി രേഖപ്പെടുത്തിയത്.
ഉഷയുടെ ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട കേസ് ഷീറ്റുകളും മറ്റുരേഖകളും പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ശസ്‌ത്രകിയ നടത്തുമ്പോൾ ചെറിയ രക്‌തക്കുഴലുകൾ മുറിഞ്ഞ് രക്‌തം പോകുന്നത് തടയാനായി ഉപയോഗിക്കുന്ന ആർട്ടറി ഫോർസെപ്‌സ് എന്ന ഉപകരണമാണ് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്‍റെ വയറ്റിൽ കണ്ടെത്തിയത്. ചികിത്സാപ്പിഴവിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഉഷയുടേത് നിർഭാഗ്യകരമായ സംഭവമാണെന്ന് മെഡിക്കൽകോളജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ, സൂപ്രണ്ട് ഡോ.എ.ഹരികുമാർ, ആർഎംഒ തോമസ് കോശി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീഴ്ചകൾ സംഭവിക്കാൻ പാടില്ലായിരുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് വേണമായിരുന്നു പ്രവർത്തിക്കാൻ.
കോവിഡുകാലത്താണ് ശസ്തക്രിയ നടന്നത്. അതിനാൽ ഫ്ലോർ നഴ്സ് അടക്കമുളള സ്റ്റാഫിന്‍റെ കുറവുണ്ടായി. ഉപകരണങ്ങൾ എഴുതി സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല. ഇത് രേഖകൾ പരിശോധിച്ചപ്പോൾ ബോധ്യമായി. 3.2 കിലോ ഭാരമുള്ള ട്യൂമറാണ് ഉഷയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത്. ട്യൂമർ ദോഷകരമല്ലാത്തതിനാൽ കൂടുതൽ ചികിത്സ ആവശ്യമില്ലായിരുന്നു.
സമാനമായ പരാതിയുമായി ഉഷ മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയെ സമീപിച്ചിട്ടില്ല. ആലപ്പുഴയിലെ മെഡിക്കൽ ഉപകരണ ആണോ വയറ്റിൽ കുടുങ്ങിയതെന്ന് അറിയാൻ പുറത്തെടുത്ത് പരിശോധിക്കണം. 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫ് മെഡിക്കൽകോളജിൽ ചികിത്സക്കെത്തിയത്.
പരിശോധനയിൽ ഗർഭപാത്രത്തിലെ മുഴയാണെന്ന് തിരിച്ചറിഞ്ഞു. മേയ് 12നായിരുന്നു ശസ്ത്രക്രിയ. രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജായി. മെഡിക്കൽകോളജിൽ തുടർചികിത്സക്ക് എത്തിയതായി രേഖകളില്ല. കഴിഞ്ഞദിവസം യൂറോളജിസ്റ്റിനെ കാണിച്ച് എക്സ്റേ എടുത്തപ്പോഴാണ് ഉപകരണം വയറ്റിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഗൈനക്കോളജിവിഭാഗത്തിൽ വന്ന് ഡോക്ടറെ കണ്ടു. ആവശ്യമായ രക്തപരിശോധന നടത്തി അഡ്മിറ്റാകാൻ നിർദ്ദേശിച്ചെങ്കിലും അതിന് തയാറാകാതെ മടങ്ങുകയായിരുന്നു. ഉഷയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നെന്നും, വിവരം പുറത്ത്പറയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 59 കാരി ഉഷയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ 2021 മേയ് 10 നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടർച്ചയായ രക്തസ്രാവവുമുണ്ടായി. വർഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവിൽ ഒരു യൂറോളജി ഡോക്ടറാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
Kerala
അമ്പലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ഡോക്ടർ രംഗത്ത്. മെഡിക്കൽ ഉപകരണങ്ങൾ വയറ്റിൽ ഇരുന്നാലും പ്രശ്നമില്ലെന്നും
ഇപ്പോഴത്തെ വേദന മെഡിക്കൽ ഉപകരണം ഇരുന്നത് കൊണ്ട് ആവണമെന്നില്ലെന്നുമുള്ള വിചിത്ര വാദമാണ് അന്നു ശസ്ത്രക്രിയ നടത്തിയ യൂണിറ്റിന്‍റെ മേധാവിയായ ഡോക്ടർ ലളിതാംബിക നിരത്തുന്നത്.
അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ യൂണിറ്റാണ് സർജറിക്കു മേൽനോട്ടം വഹിച്ചത്. ഡോ.ഷാഹിദയാണ് സർജറി നടത്തിയത്. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.
സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചു. അന്ന് ഉപയോഗിച്ച എല്ലാം ഉപകരണങ്ങളും ആശുപത്രിയിലുണ്ടെന്നും ഡോ. ലളിതാംബിക പറയുന്നു.
ഡോക്ടറുടെ വിശദീകരണത്തിനെതിരേ ആരോഗ്യമന്ത്രി വീണാ ജോർജ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. വിരമിച്ചവരാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടി നേരിടുമെന്നു മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, സംഭവത്തെക്കുറിച്ച് ഒാർമയില്ലെന്നാണ് ഡോ.ഷാഹിദ മാധ്യമങ്ങളോടു പ്രതികരിച്ചത്. തുടർന്ന് ഇവർ ഫോൺ സ്വിച്ച് ഒാഫ് ആക്കുകയും ചെയ്തു.
അഞ്ചു വർഷം നരകയാതന
ശസ്ത്രക്രിയ ഉപകരണം വയറ്റിൽ ഇരുന്നാലും കുഴപ്പമില്ലെന്നു ഡോക്ടർ പറയുമ്പോൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വീട്ടമ്മ വയറ്റില്‍ കത്രികയുമായി അഞ്ചു വർഷമായി വേദന തിന്നുകയായിരുന്നെന്നു കുടുംബാംഗങ്ങൾ പറയുന്നു.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫാ(59) ണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ നരകയാതന അനുഭവിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല, കാരണവും കണ്ടെത്താനായില്ല. വർഷങ്ങൾ വേദന തിന്ന് ആശുപത്രികളിൽ കയറിയിറങ്ങി നടക്കുകയായിരുന്നു ഉഷ.
ഒടുവിൽ എക്സ്‌റേയിൽ
തുടർന്നു കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിർദേശിക്കുകയായിരുന്നു.
അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറയുന്നു.
തുടർന്നു വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്മായ കെ.എഫ്.തോബിയാസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് പുന്നപ്ര പൊലീസില്‍ പരാതിയും നൽകി. ഇതേത്തുടർന്നു പ്രശ്നത്തിൽ ഇടപെട്ട കെ.സി. വേണുഗോപാൽ എംപി ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ, ആലപ്പുഴ മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ളവരുടെ ശക്തമായ സമരം അരങ്ങേറി.
Kerala
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ചു വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ വീട്ടമ്മയ്ക്ക് അടിയന്തര ചികിത്സയൊരുക്കി കെ.സി. വേണുഗോപാൽ എംപി. ഉഷയെ എംപിയുടെ ഇടപെടലിനെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി.
ഉഷയുടെ ദുരവസ്ഥ വാർത്തകളിലൂടെ അറിഞ്ഞ എംപി ഉടൻ തന്നെ കുടുംബവുമായി ഫോണിൽ ബന്ധപ്പെടുകയും തുടർചികിത്സയ്ക്കുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്യുകയുമായിരുന്നു. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് ഉഷയെ കൊച്ചിയിലെത്തിച്ചത്.
നിലവിൽ അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഉഷയെ ഡോക്ടർമാരുടെ വിദഗ്‌ധ പരിശോധനകൾക്ക് ശേഷമായിരിക്കും തുടർചികിത്സകൾക്കായി വിധേയയാക്കുക.
Kerala
കാഞ്ഞങ്ങാട്: കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടയുന്നതുകണ്ട ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന് നായര്‍ (75) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
വീടിനടുത്തുനിന്നാണ് ഭാര്യ രാജാമണിക്ക് കടന്നല്‍കുത്തേറ്റത്. പരിക്കുകൾ ഗുരുതരമല്ലെങ്കിലും അസഹനീയമായ വേദന മൂലം രാജാമണി പുളയുകയായിരുന്നു. ഈ രംഗം കണ്ടാണ് നാരായണൻ നായർ കുഴഞ്ഞുവീണത്. മക്കള്‍: ഷിബു, ഷീബ (ഇരുവരും വിദേശത്ത്).
Kerala
മാനന്തവാടി: പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു 75 ദിവസത്തിനുശേഷം പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി.
പ്രസവശേഷം രക്തസ്രാവം തടയുന്നതിനു വച്ച പഞ്ഞി രണ്ടര മാസത്തോളം യുവതിയുടെ വയറ്റില്‍ കിടക്കാനിടയായത് ചികിത്സപ്പിഴവാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്.
പാണ്ടിക്കടവ് സ്വദേശിനിയായ 21കാരി ഒക്ടോബറില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ അസഹ്യമായ വയറുവേദനയും ദുര്‍ഗന്ധവും അനുഭവപ്പെട്ടു.
ഇക്കാര്യം മാതാവിനെ അറിയിച്ച യുവതി രണ്ടുവട്ടം ആശുപത്രിയില്‍ പരിശോധനയ്ക്കു എത്തിയെങ്കിലും ഡോക്ടര്‍ കുഴപ്പമില്ലെന്നാണ് പറഞ്ഞത്. ധാരാളം വെള്ളം കുടിക്കണമെന്നു ഡോക്ടര്‍ ഉപദേശിച്ചതായും യുവതി പറയുന്നു.
വേദന സഹിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ കഴിഞ്ഞദിവസം പഞ്ഞി തനിയേ പുറത്തുവരികയായിരുന്നു. ചികിത്സപ്പിഴവിന് ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യുവതി പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളുവിനു പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിനു ഡിഎംഒയുടെ നിര്‍ദേശം. ഡിഎംഒയ്ക്കും പരാതി നല്‍കിയതായി യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു.