മനുഷ്യത്വം മരവിച്ച ഒരു ദൃശ്യമാണ് കശ്മീരിലെ ബഡ്ഗാം ജില്ലയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. മഗാം ബീർവ പ്രദേശത്ത് ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരു തെരുവുനായയെ അതിക്രൂരമായി തല്ലിക്കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രതിഷേധത്തിന് വഴിതെളിച്ചു.
പ്രദേശവാസികളായ ഏതാനും പേരെ നായ കടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ഈ അക്രമം അരങ്ങേറിയത്. എന്നാൽ വന്യമായ രീതിയിൽ കല്ലുകളും വടികളുമായി മൃഗത്തെ വളഞ്ഞിട്ട് ആക്രമിച്ച ജനക്കൂട്ടം, ആ ജീവൻ പോകുന്നതുവരെ മർദ്ദനം തുടരുകയായിരുന്നു.
ഈ ക്രൂരതയുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ മൃഗസ്നേഹികളും സാമൂഹിക പ്രവർത്തകരും ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
അക്രമാസക്തരായ നായകളെ നേരിടാൻ കൃത്യമായ മുൻസിപ്പൽ സംവിധാനങ്ങളും നിയമങ്ങളുമുണ്ട് എന്നിരിക്കെ, ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ജമ്മു കശ്മീർ പോലീസ് അക്രമികൾക്കെതിരെ കേസെടുത്തു. മഗാം പോലീസ് സ്റ്റേഷനിൽ 57/26 എന്ന നമ്പറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
നിലവിൽ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. നിയമം ലംഘിച്ച് മൃഗങ്ങളോട് ഇത്രയും ക്രൂരത കാണിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.