ഇന്ത്യയിൽ വേരൂന്നിയ വിഐപി സംസ്കാരം നൽകുന്ന ദുരിതങ്ങളിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ. പ്രത്യേക പരിഗണന ലഭിക്കുന്നവർക്ക് സൗകര്യമൊരുക്കാൻ സാധാരണക്കാരെ അധികാരികൾ വഴിയിൽ തടയുന്നതും അപമാനിക്കുന്നതും പുതിയ സംഭവമല്ലെങ്കിലും, പൂനെയിൽ നിന്ന് പുറത്തുവന്ന പുതിയ ദൃശ്യങ്ങൾ വലിയ രീതിയിലുള്ള ജനരോഷത്തിനാണ് വഴിവെച്ചിരിക്കുന്നത്.
വിഐപി വാഹനത്തിന് തടസമില്ലാതെ കടന്നുപോകാൻ റോഡിലൂടെ പോവുകയായിരുന്ന ഒരു സൈക്കിൾ യാത്രക്കാരനോട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി പെരുമാറുന്നതാണ് ഡാഷ്ക്യാം ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
വഴിമാറുന്നതിനിടെ സൈക്കിൾ യാത്രക്കാരനെ തള്ളിമാറ്റുകയും അയാളുടെ ജീവനമാർഗമായ സാധനങ്ങൾ കയറ്റിയ സൈക്കിൾ റോഡിലേക്ക് മറിച്ചിടുകയുമായിരുന്നു. അധികാരത്തിന്റെ കരുത്തിൽ സാധാരണക്കാരെ വഴിയിൽ അപമാനിക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
സാധാരണക്കാരെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു.
ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിനെതിരെയും വിഐപി വാഹനത്തിന്റെ ഉടമയ്ക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര പൊലീസിനെയും ജനപ്രതിനിധികളെയും ടാഗ് ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.