കണ്ണൂർ: തെരുവു വിളക്കുകൾ സ്ഥാപിച്ചതിനെതിരേ കോർപറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിജിൽ മാക്കുറ്റിയുടെ ഡിവിഷനിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായത്. പ്രതിപക്ഷ കൗൺസിലർ വി.കെ. പ്രകാശിനിയാണ് വിഷയം ഉന്നയിച്ചത്. കോർപറേഷനിലെ എല്ലാ ഡിവിഷനുകളിലും ലൈറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നിലനിൽക്കേയാണ് ഒരു ഡിവിഷനിൽ മാത്രമായി ലൈറ്റുകൾ സ്ഥാപിച്ചത്. ഇത് തികച്ചും ഏകപക്ഷീയമായ തീരുമാനമാണെന്നും കൗൺസിലർ ആരോപിച്ചു.
വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മറ്റു കൗൺസിലർമാർ സംസാരിച്ചു. എന്നാൽ മിച്ചം വന്ന വിളക്കുകളാണ് ഇവിടെ സ്ഥാപിച്ചതെന്നും അതിനെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും മേയർ പി.
ഇന്ദിര അറിയിച്ചു. കൗൺസിൽ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നും മഴക്കാല പൂർവ ശുചീകരണം ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ബിൽ പാസാക്കി നൽകിയില്ലെന്നും വി.കെ. പ്രകാശിനി പറഞ്ഞു. എത്രയും പെട്ടന്ന് ബിൽ പാസാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ പ്രതികരിച്ചു.
മേലെചൊവ്വ മേൽപാലത്തിന്റെ പൈലിംഗ് ജോലി കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായും ഈ സമയത്ത് പ്രവൃത്തി ആരംഭിച്ചത് ശരിയല്ലെന്നും കൗൺസിൽ വിലയിരുത്തി. എൻഎസ് തീയേറ്ററിനു സമീപത്തെ കലുങ്ക് നിർമാണവും റോഡ് പ്രവൃത്തിയും 17ഓടെപൂർത്തീകരിച്ച് റോഡ് തുറന്നുകൊടുക്കുമെന്നും മേയർ അറിയിച്ചു. സാങ്കേതിക പ്രശന്ങ്ങൾ പരിഹരിച്ച് മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം തുറന്നു.
ഓണക്കാലത്തെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി പാർക്കിംഗിനായി നഗരത്തിൽ തുറസായി കിടക്കുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേരുമെന്നും മേയർ അറിയിച്ചു. മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയ റോഡ് ഉൾപ്പെടെ ജല അഥോറിറ്റി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കണമെന്ന് ഡെപ്യൂട്ടി മേയർ കെ.പി താഹിർ പറഞ്ഞു. നഗരത്തിൽ നിരവധി സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നുണ്ട്. അവ കണ്ടെത്തി ആവശ്യമായ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സ്വന്തമായി എബിസി കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ നടത്തുന്നുണ്ടെന്നും മേയർ പറഞ്ഞു. വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊടിക്കുണ്ട് മുതൽ കാൾടെക്സ് വരെയും താണ മുതൽ മേലെചൊവ്വ വരെയും ഡിവൈഡർ ലൈറ്റ് സ്ഥാപിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റിജിൽ മാക്കുറ്റി, റിഷാം താണ, കൗൺസിലർമാരായ കെ. സീത, മഹേഷ്, പി. മഞ്ജുഷ, ഉമേശൻ കണിയാങ്കണ്ടി, ടി. പ്രദീപ്, പി. ഷമീമ, സി. നിസാമി എന്നിവർ സംസാരിച്ചു.