നടി സുഭാഷിണിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടിയുടെ ഭർത്താവ് ബിബിൻ ചന്ദ്ര. നീ ഇനിയില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും എന്തിനാണ് എന്നെ വിട്ടു പോയതെന്നും ബിബിൻ ചോദിക്കുന്നു.
''എന്റെ സ്നേഹം, എന്റെ ബൊബ്ബ, നിന്നെപ്പോലെ മറ്റാരും എനിക്ക് ഇത്രയും സ്നേഹം നൽകിയിട്ടില്ല. നിന്നെയല്ലാതെ മറ്റാരെയും ഞാൻ ഇത്രമേൽ സ്നേഹിച്ചിട്ടുമില്ല.
നീ ഇനിയില്ലെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. നീ എന്റെ ഓർമകളിൽ ജീവിക്കുന്നു. എല്ലായിടത്തും ഞാൻ നിന്റെ സാന്നിധ്യം അനുഭവിക്കുന്നു.. എന്തിനാണ് എന്നെ വിട്ടുപോയത്?"
നിന്റെ ജന്മദിനം, നമ്മുടെ വിവാഹ വാർഷികം ഞാൻ ആഘോഷിക്കാൻ ആഗ്രഹിച്ചു. ഒരുമിച്ച് യാത്ര ചെയ്യാൻ, നമ്മുടെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നം, പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, എല്ലാ ആഴ്ചയും ഡ്രൈവിംഗ്, ഒരുമിച്ചുള്ള പാചകം... ഇനിയും ധാരാളം ഓർമകൾ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചു, ബിബിൻ കുറിച്ചു. ബിബിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിലവിൽ പ്രൈവറ്റ് ആണ്.
ഏപ്രിൽ ആറിന് ചെന്നൈയിലെ സ്വന്തം വീട്ടിലാണ് സുഭാഷിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലങ്കയിൽ ജനിച്ച സാസ്വി ബാലയെന്ന സുഭാഷിണി 2012-ൽ അവൻ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.
പിന്നീട് ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചെറിയവേഷങ്ങളിൽ അഭിനയിച്ചു. സൺ ടി.വി.യിലെ കയൽ എന്ന ജനപ്രിയപരമ്പരയിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ബംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രയുമായി രണ്ടുവർഷം മുൻപ് വയനാട്ടിൽവെച്ചായിരുന്നു വിവാഹം.
ഞായറാഴ്ച രാത്രി ഭർത്താവിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായെന്നും ഇതേത്തുടർന്ന് സുഭാഷിണി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സുഭാഷിണി മരിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിൽ കണ്ട ഭർത്താവ് ഉടൻ അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. സുരക്ഷാ ജീവനക്കാരൻ പോരൂർ പോലീസിൽ വിവരമറിയിച്ചെങ്കിലും പോലീസ് എത്തുമ്പോഴേക്കും സുഭാഷിണി മരിച്ചിരുന്നു.