ഡൽഹിയിലെ ഒരു ആഡംബര അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത ജലപ്രളയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ഒന്നര മുതൽ രണ്ട് കോടി രൂപ വരെ മുടക്കി സ്വന്തമാക്കിയ ഫ്ലാറ്റിന്റെ മേൽക്കൂര പൊട്ടി വെള്ളം കുത്തിയൊഴുകിയതിന്റെ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.
പതിമൂന്നാം നിലയിലെ ഫ്ലാറ്റിലെ ഫയർ അലാറം പൈപ്പിലുണ്ടായ തകരാറാണ് ഈ അപ്രതീക്ഷിത ദുരന്തത്തിന് കാരണമായത്. വീടിനുള്ളിൽ കനത്ത മഴ പെയ്യുന്നതുപോലെ വെള്ളം പാഞ്ഞെത്തിയതോടെ ലിവിംഗ് റൂമിലുണ്ടായിരുന്ന വിലകൂടിയ സോഫയും മേശയും മറ്റ് ഗൃഹോപകരണങ്ങളെല്ലാം പൂർണമായും നശിച്ചു. വിള്ളലും ചോർച്ചയും കാരണം വീടിന്റെ ഭിത്തികളും തകർന്നു.
ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ സ്വപ്നഭവനത്തിനായി മാറ്റിവെച്ച ആ കുടുംബത്തിന് കനത്ത നഷ്ടമാണ് ഇതുവഴിയുണ്ടായത്. എന്നാൽ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഫ്ലാറ്റ് നിർമ്മിച്ച ബിൽഡറോ മെയിന്റനൻസ് ഏജൻസിയോ തയ്യാറായില്ല.
മോശം നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചുള്ള അഴിമതിയാണ് ഇത്തരം അപകടങ്ങൾക്ക് പിന്നിലെന്നും ഇവർ ആരോപിക്കുന്നു. നീതി തേടി അപ്പാർട്ട്മെന്റ് ഉടമകൾ ഇതിനോടകം തന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഉയർന്ന വില നൽകി ഫ്ലാറ്റുകൾ വാങ്ങുന്ന സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ചും അത്തരം നിർമ്മാണങ്ങളിലെ നിലവാരമില്ലായ്മയെക്കുറിച്ചും വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.