ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാഫലം പുറത്തുവന്നപ്പോൾ പ്രയാഗ്‌രാജിലെ സിവിൽ ലൈൻസിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ നിന്നുള്ള ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
വർഷങ്ങളായുള്ള കഠിനാധ്വാനത്തിന് ഒടുവിൽ താൻ നായിബ് തഹസിൽദാർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്തയറിഞ്ഞ ആനന്ദ് രാജ് സിംഗ് എന്ന ഉദ്യോഗാർഥി ക്ഷേത്രത്തിലെത്തി വികാരാധീനനായി പൊട്ടിക്കരയുന്ന വീഡിയോയാണിത്. വിജയത്തിന്‍റെ മധുരത്തിനൊപ്പം കടന്നുവന്ന ആ കണ്ണീർ തുള്ളികൾക്ക് പറയാൻ ഒരു വലിയ പോരാട്ടത്തിന്‍റെ കഥയുണ്ടായിരുന്നു.
സോൻഭദ്ര ജില്ലയിലെ ഘോരാവൽ തഹസീലിലുള്ള കേവലി എന്ന ചെറിയ ഗ്രാമത്തിൽ നിന്നാണ് ആനന്ദിന്‍റെ വരവ്. ഒരു ട്രാക്ടർ ഏജൻസിയിൽ ജോലി ചെയ്യുന്ന പിതാവ് ആത്മനാന്ദ് സിംഗിന്‍റെ തുച്ഛമായ വരുമാനത്തിൽ നിന്നുകൊണ്ട്, പരിമിതമായ സാഹചര്യങ്ങളോട് പടപൊരുതിയാണ് കഴിഞ്ഞ നാല് വർഷമായി ആനന്ദ് സിവിൽ സർവീസ് സ്വപ്നത്തിന് പിന്നാലെ പാഞ്ഞത്.
ഇതിനിടയിൽ സ്വന്തം സഹോദരനെ നഷ്ടപ്പെട്ടത് ഉൾപ്പെടെയുള്ള വ്യക്തിപരമായ ആഘാതങ്ങൾ ആനന്ദിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ അത്തരം പ്രതിസന്ധികളൊന്നും തന്‍റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തടസമാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. തന്‍റെ രണ്ടാമത്തെ ശ്രമത്തിലാണ് 22-ാം റാങ്കോടെ ആനന്ദ് ഈ വലിയ നേട്ടം കൈവരിച്ചത്.
വിജയവാർത്ത അറിഞ്ഞയുടൻ ഹനുമാൻ ക്ഷേത്രത്തിലേക്ക് ഓടിയെത്തിയ ആനന്ദ്, ദൈവത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു. ആ കണ്ണുനീർ കേവലം സന്തോഷത്തിന്‍റേത് മാത്രമല്ല, മറിച്ച് ഒരുപാട് രാത്രികളിലെ ഉറക്കമില്ലായ്മയുടെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും സങ്കടങ്ങളുടെയും കൂടെ പ്രതിഫലനമായിരുന്നുവെന്ന് ആനന്ദ് പിന്നീട് പങ്കുവെച്ചു.
തന്‍റെ നേട്ടത്തിന് പിന്നിൽ മാതാപിതാക്കളുടെ പ്രാർഥനയും കുടുംബത്തിന്‍റെ അകമഴിഞ്ഞ പിന്തുണയുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സാധാരണക്കാരായ ഉദ്യോഗാർഥികൾക്ക് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ് ആനന്ദിന്‍റെ ഈ വിജയകഥ. ഗ്രാമവാസികളും ബന്ധുക്കളും ഇപ്പോൾ ഈ യുവ തഹസിൽദാറെ അഭിനന്ദിക്കാൻ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്.