രാമങ്കരി: കുട്ടനാട് വീണ്ടുമൊരു പുഞ്ചക്കൊയ്ത്ത് സീസണിലേക്ക്. നെടുമുടി വൈശ്യംഭാഗം മണത്രകാട് പാടശേഖരത്ത് ഇന്ന് കൊയ്ത്തിന് തുടക്കം. കർഷകർ വല്ലാത്ത ആശങ്കയിൽ.
ഇപ്രാവശ്യം സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ നെല്ല് സംഭരിക്കുമെന്ന് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പറയുന്നുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കുക പ്രയാസമാണന്ന് ഇവർ പറയുന്നു. നെല്ല് സംഭരിക്കവാനും അത് മാസങ്ങളോളം സൂക്ഷിച്ചുവെയ്ക്കുവാനുമുള്ള സൗകര്യം കുട്ടനാട്ടിലെ എല്ലാ സഹകരണസംഘങ്ങൾക്കുമില്ല. പിന്നെയെങ്ങനെയാണ് ഇത് വിശ്വാസത്തിലെടുക്കാൻ കഴിയുക എന്നാണ് ഭൂരിഭാഗം വരുന്ന കർഷകരുടെയും പ്രധാന ചോദ്യം. കർഷകർ മാത്രമല്ല മിക്ക സഹകരണ സംഘങ്ങളും ഇതേ ആശങ്ക തന്നെ പങ്കുവെയ്ക്കുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.
കഴിഞ്ഞ കാലങ്ങളിലെ അനുഭവമാണ് കർഷകരെ പോലെ ഇവരേം ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. വർഷങ്ങൾക്ക് മുന്പ് നെല്ല് സംഭരണം നടത്തിയ വകയിൽ പല സംഘങ്ങൾക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചെന്നു മാത്രമല്ല കേസും വഴക്കും നാട്ടുകാരുടെ പഴിയും കേൾക്കേണ്ടി വന്നത് ഇനിയും മറക്കാൻ സാധിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. ഈ പ്രത്യേകസാഹചര്യത്തിൽ സർക്കാർ പറയുന്നതതുകേട്ട് എങ്ങനെയാണ് യാതൊരു മുന്നൊരുക്കവും ഇല്ലാതെ വീണ്ടുമൊരു സംഭരണത്തിലേക്ക് കടക്കുക.
നെല്ലിന്റെ വില ഇക്കുറി പി ആർ എസ് വായ്പ അവസാനിപ്പിച്ച് നേരിട്ട് നല്കുമെന്നാണ് സർക്കാർ പറയുന്നതെങ്കിലും അതിനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ലെന്നു മാത്രമല്ല ഭൂരിഭാഗം കർഷകരുടെയും അക്കൗണ്ടുകൾ മറ്റു ബാങ്കുകളിലാണ്.
കൂടാതെ ഐ. എഫ് . എസ്. സി. കോഡ്, നെറ്റ് ബാങ്കിങ്ങ്, ചെക്കിന് അംഗീകാരം എന്നിവയില്ലെന്നു പറഞ്ഞ് പ്രാഥമിക സഹകരണസംഘങ്ങളെ നെല്ലുവില വിതരണത്തിൽ നിന്ന് നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു. ഇപ്പോഴും ഇതിൽ മാറ്റമൊന്നും വരുത്തിയിട്ടുമില്ല. പിന്നെങ്ങനെ നെല്ലിന്റെ വില സമയബന്ധിതമായി കർഷകർക്ക് നല്കാൻ കഴിയുമെന്നും ഇവർ ചോദിക്കുന്നു.
ഇനി ഇതെല്ലാം മാറ്റിവെച്ച് സഹകരണസംഘങ്ങൾ വഴി നല്കാമെന്നുവച്ചാൽ തന്നെയും അതിനായി അവർ ഇനിയും പുതിയ അക്കൗണ്ടുകൾ തുറക്കേണ്ടിവരും . ഇത് കർഷകരെ സംബന്ധിച്ചിടത്തോളം പുതിയൊര് ബുദ്ധിമുട്ടിന് കൂടി വഴിവെയ്ക്കുന്നതാണ്.
ഇങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് നടുവിലാണ് ഇത്തവണ പുഞ്ചക്കൊയ്തത്തിന്റെ സീസൺ ആരംഭിച്ചിരിക്കുന്നത് . ഇതു തന്നെയാണ് കർഷകരെ ആശങ്കപ്പെടുത്തുന്നതെന്നും പറയാം.