ഇംഫാൽ: കക്ചിംഗ്, ഇംഫാൽ ജില്ലകളിൽ പ്രദേശവാസികളെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ചുവന്ന നാലു ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു.
നിരോധിത സംഘടനയായ സൊറേപയിലെ രണ്ട് അംഗങ്ങൾ സുഗ്നു പോലീസ് സ്റ്റേഷൻ പരിധിയിലെ നുൻഗു ലംഖായിൽനിന്നാണ് പിടിയിലായത്.
പീപ്പിൾസ് ലിബറേഷൻ ആർമിയിലെ 21 വയസുകാരനെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ആൾപാർപ്പില്ലാത്ത വീട്ടിൽനിന്നും കംഗ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടി അംഗത്തെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലംഗ്ദുമിൽനിന്നാണ് പിടികൂടിയത്. മൂന്നുവർഷം മുന്‍പുണ്ടായ കലാപത്തിൽ 260 പേർക്ക് ജീവൻ നഷ്ടമായി. ആയിരങ്ങൾ പലായനം ചെയ്തു.
തപാല്‍ ബാഗുകള്‍ കത്തിച്ചു
ഇംഫാല്‍: മണിപ്പുരിലെ ഉഖ്രുല്‍ ജില്ലയില്‍ തപാല്‍ വകുപ്പിന്റെ 35 തപാല്‍ ബാഗുകള്‍ ഒരു സംഘം ആളുകള്‍ തീവച്ച് നശിപ്പിച്ചു. തിങ്കളാഴ്ച യായിംഗ്ഗാംപോക്പിക്കും ലിറ്റന്‍ റോഡിനും ഇടയിലുള്ള പ്രദേശത്തുവച്ചാണ് സംഭവം.
ഉഖ്രുലിലേക്കുള്ള 30 തപാല്‍ ബാഗുകളും സോംദാലിലേക്കുള്ള നാലെണ്ണവും കാംജോങ്ങിലേക്കുള്ള ഒരെണ്ണവുമാണ് കത്തിച്ചത്. എടിഎം കാര്‍ഡുകള്‍, പാസ്പോര്ട്ടുകള്, കത്തുകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നതെന്ന് ഉഖ്രുല്‍ സബ് പോസ്റ്റ് ഓഫീസ് പോസ്റ്റ്മാസ്റ്റര്‍ വുങ്പ്രീപാം റിമായി പറഞ്ഞു.