ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ പോലീസ് പോസ്റ്റിൽ ചാവേർ സ്ഫോടനവും തുടർന്ന് ഭീകരാക്രമണവും നടന്നു. കുറഞ്ഞത് 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ജില്ലയായ ബന്നുവിലാണ് സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പോലീസ് പോസ്റ്റിലേക്ക് അടുക്കുന്നതു കണ്ട സുരക്ഷാസേന വെടിയുതിർത്തു. ഇതേത്തുടർന്ന് വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ പരിസരത്തെ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. പോലീസ് പോസ്റ്റ് കെട്ടിടം നിലംപൊത്തുകയും ഒന്നിലധികം സുരക്ഷാ ഉദ്യോഗസ്ഥർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയും ചെയ്തു.
സ്ഫോടനത്തിനു പിന്നാലെ ഭീകരർ ഒരു വലിയ സംഘമായി ആ പോലീസ് പോസ്റ്റ് ലക്ഷ്യം വച്ച് ആക്രമണം നടത്തി. ഇരു ഭാഗങ്ങൾക്കുമിടയിൽ ശക്തമായ വെടിവയ്പ് ഉണ്ടായി. എത്ര ഭീകരർ കൊല്ലപ്പെട്ടു അല്ലെങ്കിൽ ആരെങ്കിലും പിടിക്കപ്പെട്ടോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.