കൊച്ചി: ഒരു പനിയില്‍നിന്ന് സുജ ഉണര്‍ന്നെഴുന്നേറ്റത് കൂരിരുട്ടിലേക്കായിരുന്നു. എന്നാൽ അകക്കണ്ണിന്റെ വെളിച്ചത്തില്‍ അക്ഷരങ്ങള്‍കൊണ്ടു സ്വയം വെളിച്ചമാകുകയാണ് ഈ 55കാരി. മൂന്നു പുസ്തകങ്ങളിലൂടെ ജീവിതത്തില്‍ വെളിച്ചം കണ്ടെത്തിയ സുജയുടെ അതിജീവനം അതിശയിപ്പിക്കുന്നത്.
24 വര്‍ഷം അബുദാബിയിലെ സ്വകാര്യ കന്പനിയിൽ ചീഫ് അക്കൗണ്ടന്റായിരുന്ന ചങ്ങനാശേരി മാമ്മൂട് പാറുക്കണ്ണില്‍ സുജയുടെ വെളിച്ചം ഊതിക്കെടുത്തിയത് കോവിഡ് കാലത്തുവന്ന ഡെങ്കിപ്പനിയായിരുന്നു. 2020 ഏപ്രിലിലായിരുന്നു സുജ മകളുടെ ആദ്യപ്രസവത്തിനായി നാട്ടിലേക്കെത്തിയത്. ജോലി രാജിവച്ചിരുന്നെങ്കിലും എപ്പോള്‍ തിരിച്ചുചെന്നാലും ലഭിക്കുമായിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയതോടെ മടക്കയാത്രയ്ക്കു തടസം നേരിട്ടു. മകള്‍ രണ്ടാമതു ഗര്‍ഭിണിയായിരിക്കെ 2022 ലാണ് സുജയ്ക്കു പനി ബാധിച്ചത്. എറണാകുളം ഇടപ്പള്ളിയില്‍ മകള്‍ക്കൊപ്പം താമസിച്ചിരുന്ന സുജയ്ക്ക് വൈറല്‍ പനിക്കുള്ള മരുന്നാണ് ഡോക്ടര്‍ നല്‍കിയത്. ഒരാഴ്ച കഴിഞ്ഞാണ് ഡെങ്കിപ്പനിയാണെന്നു തിരിച്ചറിയുന്നത്. കണ്ണില്‍ സമ്മര്ദമുണ്ടായതിനെത്തുടര്ന്ന് തുള്ളിമരുന്ന് കണ്ണിലൊഴിച്ചതോടെ ബോധം പോയി. സ്ഥിതി മോശമായതോടെ സുജയെ മറ്റൊരു ആശുപത്രിയിലെ ഐസിയുവിലേക്കു മാറ്റി. അപ്പോഴേയ്ക്കും ഇരു കണ്ണുകളുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.
വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം താറുമാറായി മൂന്നാഴ്ചയോളം വെന്റിലേറ്ററില്‍ കിടന്നു. അണുബാധ തലച്ചോറിലേക്കും പടരുമെന്നതിനാല്‍ കണ്ണുകളും ഒപ്റ്റിക്കല്‍ നെര്‍വും പൂര്‍ണമായി ശസ്ത്രക്രിയ ചെയ്തു മാറ്റി. തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും സ്ഥിതി മോശമായപ്പോള്‍ അന്ത്യകൂദാശ വരെ കൊടുത്തു. പനി വിട്ടുമാറാതായി. അനങ്ങാതെയുള്ള കിടപ്പില്‍ കാല്‍മുട്ടിനു താഴേക്കുള്ള ഭാഗം രക്തയോട്ടമില്ലാതെ പഴുത്തു. ആ കാൽ നാലുതവണ ശസ്ത്രക്രിയ ചെയ്തു. ഡെങ്കിപ്പനി ഗുരുതരമായി ഡെങ്കി ഹെമറേജ് ആയതായിരുന്നു സുജയുടെ അസുഖം. കണ്ണുകളുടെ സ്ഥാനം വല്ലാതെ കുഴിയാന്‍ തുടങ്ങിയപ്പോഴാണ് കൃത്രിമ കണ്ണുകള്‍ വച്ചത്.
എഴുത്തിന്റെ പ്രകാശത്തില്‍
സുജയ്ക്ക് ചെറുപ്പം മുതൽ എഴുത്ത് ഇഷ്ടമായിരുന്നു. മനസില്‍ രൂപപ്പെടുത്തിയെടുക്കുന്ന കഥകള്‍ സുജ പറഞ്ഞുകൊടുക്കുന്നത് മകള്‍ അമലയോ സുഹൃത്തുക്കളോ എഴുതിയെടുക്കും. ഇങ്ങനെ 2023 സെപ്റ്റംബറില്‍ ആദ്യമായി ‘ഓലഞ്ഞാലിക്കിളി’ എന്ന ചെറുകഥാ സമാഹാരം പുറത്തിറങ്ങി. 2025 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ‘മിഴി നനയാതെ’ എന്ന ആത്മകഥയ്ക്ക് അഷിത സ്മാരക പുരസ്കാരം ലഭിച്ചു. ചെറുകഥാ സമാഹാരമായ ‘ഒരു നിലാച്ചൂട്ട്’ പ്രസിദ്ധീകരണത്തിനുള്ള തയാറെടുപ്പിലാണ്. ബാല്യകാല സ്മരണകളും നര്മങ്ങളുമൊക്കെയാണ് പലപ്പോഴും കഥകളുടെ ഇതിവൃത്തം. സമകാലിക വിഷയങ്ങളുമായി ലേഖനങ്ങളും എഴുതാറുണ്ട്.
ജീവിതം ഇരുട്ടിലായ സുജയ്ക്ക് ബയോണിക് ഐ (തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചു കാഴ്ച സാധ്യമാക്കല്‍) ചെയ്താല്‍ ഭാഗികമായി കാഴ്ച കിട്ടും. പക്ഷേ വിദേശരാജ്യങ്ങളില്‍ മാത്രമുള്ള ഈ ശസ്ത്രക്രിയയ്ക്ക് മൂന്നു കോടി രൂപ വേണം. സുമനസുകള്‍ കനിഞ്ഞാലെ അതു സാധ്യമാകൂ. മകള്‍ അമല, മരുമകന് അനീഷ് ജോര്‍ജ്, പേരക്കുട്ടികളായ ഹേസേല് ജോര്‍ജ് അനീഷ്, ക്രിസാന്റോ മാര്ട്ടിന് ജോര്‍ജ് എന്നിവര്‍ വെളിച്ചമായി സുജയ്ക്കൊപ്പംഎപ്പോഴുമുണ്ട്.