വത്തിക്കാൻ സിറ്റി: കസ്തേല് ഗണ്ടോള്ഫോയിലെ വേനല്ക്കാല വസതിയിലെ വിശ്രമത്തിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി.
കഴിഞ്ഞ അഞ്ചിനാണ് പ്രാർഥനയ്ക്കും ധ്യാനത്തിനും വിശ്രമത്തിനും പഠനത്തിനുമായി മാർപാപ്പ വേനൽക്കാല വസതിയിലെത്തിയത്.
വിശ്രമദിനങ്ങളിൽ റോമിലെ പാവങ്ങളായ ഇരുനൂറോളം ആളുകൾക്കൊപ്പം മാർപാപ്പ ഉച്ചഭക്ഷണം കഴിച്ചത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു.
20ന് മോന്തെ കാസിനോയിലെ ബനഡിക്ടെൻ ആശ്രമത്തിലേക്കും 22ന് വല്ലെപിയേത്രയിലെ പരിശുദ്ധ ത്രിത്വത്തിന്റെ തീർഥാടനകേന്ദ്രത്തിലേക്കും വിശുദ്ധ ബനഡിക്ടിന്റെയും വിശുദ്ധ സ്കോളാസ്റ്റിക്കയുടെയും ആശ്രമത്തിലേക്കുമുള്ള സന്ദർശനങ്ങളും ഈ അവധിക്കാലത്തെ പ്രത്യേകതകളായിരുന്നു.
ലൗദാത്തോ സി ഗ്രാമത്തിൽ സംഗീതനിശ
റോം: യുദ്ധവും ദാരിദ്ര്യവും മൂലം മുറിവേറ്റ ലോകത്തിന് സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ വൈകുന്നേരം കസ്തേൽ ഗണ്ടോൾഫോയിലെ ലൗദാത്തോ സി ഗ്രാമത്തിൽ പ്രാർഥനാ സംഗീതനിശ സംഘടിപ്പിച്ചു.
ലൗദാത്തോ സി ഉന്നത പരിശീലനകേന്ദ്രവും അന്ദ്രേയ ബൊചെല്ലി ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച "കാന്തിക്കോ ദി പാച്ചെ' (സമാധാനത്തിന്റെ ഗീതം) എന്ന പരിപാടിയിൽ ലെയോ പതിനാലാമൻ മാർപാപ്പയും സന്നിഹിതനായിരുന്നു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രാർഥനാസംഗമം സംഘടിപ്പിച്ചത്. ഇറ്റലിയിലെ പ്രശസ്ത സംഗീതജ്ഞൻ അന്ദ്രേയ ബൊചെല്ലി സംഗീതമാലപിച്ചു.
ഇസ്രയേൽ, പലസ്തീൻ, ഉഗാണ്ട, ഹെയ്തി, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള 164 കുട്ടികൾ അടങ്ങുന്ന അന്ദ്രേയ ബൊചെല്ലി ഫൗണ്ടേഷൻ എന്ന ഗായകസംഘത്തിന്റെ സാന്നിധ്യം സംഗമത്തിന്റെ പ്രധാന ആകർഷണമായിരുന്നു.
ദുരിതപൂർണമായ സാഹചര്യങ്ങളിൽനിന്നുള്ള ഈ കുട്ടികൾ സംഗീതത്തിലൂടെ സമാധാനത്തിന്റെയും പ്രത്യാശയുടെയും അനുഭവങ്ങൾ പങ്കുവച്ചു.