പാലക്കാട്: പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിച്ച പി.കെ. ശശിക്കെതിരേ നിയമപടി സ്വീകരിക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ശശിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ വൈകിപ്പോയെന്നു തോന്നുന്നില്ല. അത് ഏറ്റവും അവസാനനടപടിയാണ്. സ്പിരിറ്റ് എന്ന വാക്ക് ഉപയോഗിച്ച് എത്ര ആക്രമിച്ചാലും എന്നെ ബാധിക്കില്ല. അതൊന്നും പൊതുജീവിതത്തെ ബാധിക്കില്ല. ആരോപണം ഉന്നയിച്ചവര്‍ തെളിവുകള്‍ പുറത്തുവിടണം. എന്റെ ജീവിതം എല്ലാവര്ക്കും അറിയുന്നതാണെന്നും ശശിയുടെ ആരോപണങ്ങള്‍ക്കു ജനങ്ങള്‍ മറുപടി നല്‍കും- സുരേഷ്ബാബു പറഞ്ഞു.
എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെ. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്തികള്‍ക്കു പ്രാധാന്യമില്ല. തെറ്റുതിരുത്താന്‍ പാര്‍ട്ടിതല നടപടിയാണ് സ്വീകരിക്കുക; പോലീസ് സ്റ്റേഷനില്‍ പോയി കേസ് കൊടുക്കുകയല്ല ചെയ്യുന്നത്. സ്വയം നശിക്കുക എന്ന വാശിയില്‍ പാര്‍ട്ടിയിലെ ഒരാള്‍ പോയാല്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
പാര്‍ട്ടി വിട്ട പി.കെ. ശശിക്കു തിരിച്ചുവരാന്‍ അവസരമുണ്ട്. അങ്ങനെയൊരു ചിന്ത ശശിയുടെ മനസില്‍ രൂപപ്പെടുമെന്നുതന്നെയാണു കരുതുന്നത്. വിശാഖപട്ടണത്തു സിഐടിയു സമ്മേളനവേദിയില്‍ ശശിയുടെ ആവശ്യപ്രകാരം ചര്‍ച്ചനടത്തിയിരുന്നു. അതിനുശേഷം ശശി പാര്‍ട്ടി വിടില്ല എന്നാണു തോന്നിയത്. പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല. ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് പുറത്തുവിടാനും ശശിയെ സുരേഷ്ബാബു വെല്ലുവിളിച്ചു.
സിപിഎം പുറത്താക്കുന്നവരെ കോണ്‍ഗ്രസ് പുണ്യാളന്മാരാക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശും വി.ഡി. സതീശനും പി.കെ. ശശിയുടെ തീവ്രത അളക്കട്ടെ. അതു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുകളില്‍ വരുമോയെന്ന് അപ്പോള്‍ അറിയാം. മാലിന്യങ്ങള്‍ എടുക്കാന്‍ നടക്കുകയാണ് കോണ്‍ഗ്രസെന്നും സുരേഷ്ബാബു പരിഹസിച്ചു.