മദ്യപാനം നിറഞ്ഞ ജീവിതത്തിൽ നിന്നും തന്നെ രക്ഷിച്ചത് സായ് പല്ലവിയാണെന്ന് തുറന്നുപറഞ്ഞ് സംഗീത സംവിധായകൻ സുരേഷ് ബോബിലി.
സായ് പല്ലവിയുടെ ഒറ്റ ഫോൺകോളാണ് അതിന് കാരണമായതന്നും അവരുടെ വാക്കുകളാണ് തന്നെ മദ്യപാനത്തിൽ നിന്നും മുക്തമാകണമെന്ന് ആഗ്രഹിപ്പിച്ചതെന്നും സുരേഷ് വെളിപ്പെടുത്തി.
‘‘വിരാട പർവം എന്ന സിനിമ ചെയ്യുമ്പോൾ ഞാൻ അമിത മദ്യപാനത്തിന് അടിമയായിരുന്നു. ഒരു ഘട്ടത്തിൽ എന്നെ സിനിമയിൽ നിന്ന് മാറ്റാൻ ആലോചനയുണ്ടായി. അന്ന് എന്റെയൊപ്പം നിന്നത് ചിത്രത്തിലെ നായികയായ സായ് പല്ലവി മാത്രമായിരുന്നു. ഞാൻ തന്നെ സംഗീതസംവിധായകനായി തുടരണമെന്ന് സായ് പറഞ്ഞു.
അങ്ങനെയാണ് ആ സിനിമയിൽ തുടരുന്നത്. അവസാന മിക്സിംഗ് പൂർത്തിയായപ്പോൾ എനിക്കൊരു കോൾ വന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കോൾ ആയിരുന്നു അത്. സായ് പല്ലവിയാണ് വിളിച്ചത്.
‘വിരാട പർവം’ റിലീസ് ആയിക്കഴിഞ്ഞാൽ ആദ്യം അഭിനന്ദനം ലഭിക്കുന്നത് എനിക്കായിരിക്കുമെന്ന് സായ് പറഞ്ഞു. അതിന് ശേഷം മാത്രമേ അഭിനേതാക്കൾക്ക് പോലും അഭിനന്ദനം ലഭിക്കൂ എന്ന് സായ് പറഞ്ഞു.
മദ്യത്തിനും മറ്റും അടിമപ്പെട്ട് ഉള്ളിലുള്ള കഴിവിനെ നശിപ്പിച്ച് കളയരുതെന്ന് സായ് എന്നെ ഉപദേശിച്ചു. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അംഗീകാരങ്ങളും ബഹുമാനവും തേടിവരുമെന്നും സായ് പല്ലവി എന്നോട് പറഞ്ഞു.
ആ നടി എന്റെ ജോലിയെ പിന്തുണയ്ക്കുക മാത്രമല്ല ചെയ്തത് ഒരു വ്യക്തിയെന്ന നിലയിൽ എന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു, എന്നോട് അനുകമ്പ കാണിച്ചു. ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാൻ അതെന്നെ പ്രേരിപ്പിച്ചു. കഴിവുള്ള നിരവധി സംഗീതജ്ഞർ ഇപ്പോഴും കാത്തിരിക്കുന്ന അവസരങ്ങളിലാണ് ഞാനിപ്പോൾ നിൽക്കുന്നത് എന്നെനിക്ക് തോന്നി.
ഇനിയും വളരണമെങ്കിൽ എനിക്ക് ലഭിച്ച ഈ സൗഭാഗ്യത്തെ വിലമതിക്കേണ്ടതുണ്ടെന്ന് ഞാൻ ചിന്തിച്ചു. ആ നിമിഷം മുതൽ മദ്യപാനം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.’’ സുരേഷ് ബോബിലി പറഞ്ഞു.