ന്യൂഡൽഹി: മൾട്ടിനാഷണൽ സ്വീഡിഷ് ഫർണീച്ചർ നിർമാതാക്കളായ ഐകിയ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കി 220 കോടിലെത്തിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ ബിസിനസ് വളർച്ച കാണിക്കുന്ന സാഹചര്യത്തിലാണ് ഇവർ വിപുലീകരണത്തിന് ഒരുങ്ങുന്നത്.
2018ൽ ഹൈദരാബാദിലാണ് ഇവർ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ തുറക്കുന്നത്. ചെന്നൈ, കോയമ്പത്തൂർ ഉൾപ്പെടെയുള്ള മറ്റ് നാലു നഗരങ്ങളിൽനിന്നും ഐകിയ ഓൺലൈൻ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങും. ഭാവിയിൽ ഞങ്ങളുടെ ഏറ്റവും മികച്ച വിപണികളിലൊന്നായി ഇന്ത്യ മാറുമെന്നു പ്രതീക്ഷയുണ്ടെന്ന് ഐകിയ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാട്രിക് ആന്റണി പറഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഐകിയ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കും. ഐകിയയുടെ ഇന്ത്യയിലെ വില്പന 2025 ഓഗസ്റ്റിൽ ആറു ശതമാനം വർധിച്ച് 1,861 കോടി രൂപയിലെത്തി. സ്റ്റോറുകളുടെ എണ്ണം 30 ആയി ഉയർത്തും.
കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ചില ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനം വരെയായി കൂട്ടിയിരുന്നു. ഐകിയയുടെ ഭൂരിഭാഗം സ്റ്റോറുകളും യൂറോപ്പിലായതിനാലും ഉത്പന്നങ്ങൾ മറ്റ് വിപണികളിലേക്ക് അയയ്ക്കുന്നതിനാലും ഇന്ത്യയിലെ വിതരണക്കാരെ ഇതു കാര്യമായി ബാധിച്ചിട്ടില്ലെന്നു പാട്രിക് ആന്റണി പറഞ്ഞു.