ഏറ്റുമാനൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ഗുണ്ടാസംഘത്തിന്റെ വടിവാൾ ആക്രമണവും കവർച്ചയും. ഒരു ലക്ഷത്തോളം രൂപയും 16 മൊബൈൽ ഫോണുകളും എടിഎം കാർഡുകളും കവർന്നു. ആക്രമണത്തിൽ പത്തിലേറെ തൊഴിലാളികൾക്ക് പരിക്കേറ്റു. അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 12.30നാണ് പൂവത്തുംമൂടിനു സമീപം അരയിരത്ത് നാടിനെ നടുക്കിയ സംഭവം നടന്നത്. മാലിയിൽ ബിൽഡിംഗിലും അതിനോടു ചേർന്ന ഷെഡിലുമായി താമസിക്കുന്ന മുപ്പതോളം തൊഴിലാളികളാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.
പതിനഞ്ചു പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത്. എട്ടു പേർ താമസസ്ഥലത്തു കടന്ന് കവർച്ച നടത്തിയപ്പോൾ ഏഴു പേർ പുറത്ത് കാവൽ നിൽക്കുകയായിരുന്നു. വടിവാൾ, കത്രിക, പെപ്പർ സ്പ്രേ തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ അക്രമികൾ സംഭവസ്ഥലത്തുണ്ടായിരുന്ന പണിയായുധങ്ങൾ കൈക്കലാക്കിയാണ് ആക്രമണം നടത്തിയത്.
തൊഴിലാളികളെ മർദിക്കുകയും ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത അക്രമികൾ തൊഴിലാളികളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും എടിഎം കാർഡുകളും കൈക്കലാക്കി. എടിഎം കാർഡുകളുടെ പിൻനമ്പരും വാങ്ങിയെടുത്തു. തൊഴിലാളികളുടെ മുഖത്ത് അടിക്കുകയും ഇടിക്കുകയും കഴുത്തിനു പിന്നിൽ കത്രിക ഉപയോഗിച്ച് കുത്തുകയും ചെയ്തു. പലരുടെയും കണ്ണിനും മുഖത്തും ചതവും പരിക്കുമുണ്ട്.
ആസാം സ്വദേശികളായ അഷദുൾ ഇസ്ലാം, മിസനുൾ റഹ്മാൻ, മൊഹിബ് റഹ്മാൻ, റംസാൻ അലി, അക്തർ ഹുസൈൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ഓട്ടോറിക്ഷകളിലും നാല് ബൈക്കുകളിലുമായാണ് അക്രമികൾ എത്തിയത്.
എല്ലാവരും മലയാളം സംസാരിക്കുന്നവരായിരുന്നെന്ന് അക്രമത്തിന് ഇരയായ തൊഴിലാളികൾ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.