തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ബിജെപി തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറി ഹാളിലെ വേദിയിൽ രാവിലെ 11ന് സത്യപ്രതിജ്ഞ നടത്തിയത്. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഹൈക്കോടതി വിധി വ്യക്തമാക്കുന്ന സ്വാഗതം മുതൽ സത്യപ്രതിജ്ഞവരെയുള്ള നടപടികൾ അഞ്ചു മിനിറ്റ് കൊണ്ട് അവസാനിച്ചു.
മേയർ, കോർപറേഷൻ സെക്രട്ടറി, ജയിൽ സൂപ്രണ്ട് എന്നിവർക്കു മാത്രമാണ് വേദിയിൽ സൗകര്യമൊരുക്കിയത്. ഡെപ്യൂട്ടി മേയർ ആശാനാഥ് എത്തിയെങ്കിലും വേദിയിലേക്കു പ്രവേശിപ്പിച്ചില്ല. തിരുവനന്തപുരം വാഴോട്ടുകോണം വാർഡ് കൗണ്‍സിലറാണ് സുഗതൻ.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണു കാപ്പ കേസ് പ്രതി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. രക്തസാക്ഷികളുടെയും ദേവീദേവൻമാരുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയിരുന്നു. കേരള മുനിസിപ്പൽ ആക്ടിൽ പറഞ്ഞതിനു വിരുദ്ധമായിരുന്നു ഇത്. മറ്റു കൗണ്‍സിലർമാർ പിന്നീടു സത്യപ്രതിജ്ഞ ചെയ്തെങ്കിലും സുഗതൻ ജയിലിൽ ആയതിനാൽ നിയമക്കുരുക്കിൽ പെടുകയായിരുന്നു.
നടപടിക്രമത്തിലെ വീഴ്ച കാരണം ജനവിധി ഇല്ലാതാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. ജയിലിൽ ക്രമീകരണങ്ങളൊരുക്കാൻ ഹൈക്കോടതി സൂപ്രണ്ടിനോടു നിർദേശം നൽകുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ജാമ്യം നൽകണമെന്ന് സുഗതൻ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
കാപ്പ കേസ് പ്രതിയെ ജയിലിൽനിന്നു മോചിപ്പിക്കാൻ കഴിയില്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ സുഗതന് നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ ജാമ്യം നൽകിയിരുന്നു. ഇടക്കാല ജാമ്യങ്ങൾ ബാധകമാകണമെങ്കിൽ കാപ്പ കേസിൽ ജയിൽ മോചിതനാകേണ്ടതുണ്ട്. ജൂണ്‍ ഒന്പതുമുതൽ കാപ്പ ചുമത്തി നാടുകടത്തിയിരിക്കുകയാണു സുഗതനെ. നാലു വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളാണ് സുഗതനെതിരേയുള്ളത്.