കണ്ണൂര്‍: കഴിഞ്ഞ ദിവസം സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കിയ ടി. പുരുഷോത്തമൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎമ്മിനുള്ള വിശദീകരണം അറിയിച്ചു.
ജനുവരി നാലിന് നടന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ താന്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങളില്ലെന്നു ബ്രാഞ്ച് സെക്രട്ടറി പറഞ്ഞതിനെത്തുടര്‍ന്നാണ് പങ്കെടുത്തത്. എല്ലാവര്ക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയായതിനാൽ പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമടക്കം നിരവധി പേർ പങ്കെടുത്തിരുന്നു.
പിന്നെ എന്തുകൊണ്ടാണ് തന്നോട് വിശദീകരണം അവശ്യപ്പെട്ടതെന്ന് പുരുഷോത്തമൻ ചോദിച്ചു. വസ്തുതകള്‍ മനസിലാക്കാനായി പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി മുദ്രകുത്തുന്നത് തെറ്റായ വിലയിരുത്തലാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നതിനേക്കാൾ രൂക്ഷമായ പ്രശ്നമാണ് കുഞ്ഞികൃഷ്ണന് ഉയര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അണികളിലുള്ളതെന്നും വിശദീകരണക്കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ: വിമര്‍ശനവും സ്വയം വിമര്‍ശനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജീവനാഡിയാണ്. മേല്‍കമ്മിറ്റി കീഴ്ക്കമ്മിറ്റി ബന്ധം ഉടമ- അടിമ ബന്ധമല്ല. പാര്‍ട്ടിയില്‍ കൂടുതല്‍ ഐക്യം സാധ്യമാക്കാന്‍ ഇത്തരം വിമര്‍ശങ്ങളും സ്വയം വിമര്‍ശനങ്ങളും ആവശ്യമാണെന്നത് കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മൗലികതയാണ്.
സാങ്കല്പിക ഉരുക്കുമറകൊണ്ട് എതിര്‍ശബ്ദങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെ യാന്ത്രികവും തെറ്റായതുമായ പ്രയോഗമാണ്. അഴിമതി സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടിക്കകത്തും ഒടുവില്‍ പാര്‍ട്ടിക്ക് പുറത്തും തെളിവു സഹിതം വിളിച്ച് പറഞ്ഞത് കുഞ്ഞികൃഷ്ണനാണ്.
എന്തുകൊണ്ടാണ് വി. കുഞ്ഞികൃഷ്ണന് എഴുതിയ പുസ്തകത്തിനെതിരേ ആരോപണത്തിനു വിധേയനായ ആള് നിയമനടപടിക്ക് പോകാതിരുന്നത്? ഇതിന് മറുപടി പറയാന്‍ പാര്‍ട്ടി നേതൃത്വത്തിന് ബാധ്യതയില്ലേ?
പയ്യന്നൂരിലെ പാര്‍ട്ടിയെ ഈ നിലയിലേക്കെത്തിച്ചതില്‍ ജില്ലാ പാര്‍ട്ടി നേതൃത്വത്തിനുള്ള ഉത്തരവാദിത്വം ചെറുതല്ലെന്നും ടി. പുരുഷോത്തമന് പറഞ്ഞു.