അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ കിവീസിന് തൊട്ടതെല്ലാം പിഴച്ചു. അഹമ്മദാബാദിൽ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അവിടം മുതൽ കിവീസിന്റെ കണ്ടകശനി ആരംഭിച്ചു.
പവർപ്ലേയിൽ സഞ്ജു അഭിഷേക് സഖ്യം അടിച്ചുതകർത്തതോടെ ഇന്ത്യയുടെ റൺറേറ്റ് വേഗത്തിൽ ഉയർന്നു. പിന്നാലെ വന്ന ഇഷാൻ കിഷനും കൂറ്റനടികളുമായി കളംപിടിച്ചതോടെ ഇന്ത്യശക്തമായ അടിത്തറയുണ്ടാക്കി. അവസാന ഓവറുകളിൽ ശിവം ദുബെയും നിറഞ്ഞാടിയതോടെ ഇന്ത്യയുടെ സ്കോർ ബോർഡിൽ 255 റൺസ് പിറന്നു.
കൂറ്റൻ ടോട്ടൽ ചേസ് ചെയ്യാനിറങ്ങിയ ന്യൂസീലൻഡിന് പവർപ്ലേയിൽ തന്നെ ആദ്യ മൂന്നു വിക്കറ്റും നഷ്ടമായി. നാലാം വിക്കറ്റിൽ ഒന്നിച്ച ടീം സെയ്ഫർട്ട് - മാർക് ചാപ്മാൻ സഖ്യം ന്യൂസീലൻഡിനെ കരകയറ്റാൻ നോക്കിയെങ്കിലും എട്ടാം ഓവറിൽ ചാപ്മാനെ ബൗൾഡാക്കി ഹാർദിക് കിവീസിനു കനത്ത പ്രഹരം നൽകി.
വിക്കറ്റ് വീണുകൊണ്ടിരുന്നെങ്കിലും ഒരറ്റത്ത് ആക്രമിച്ച് കളിച്ച സെയ്ഫർട്ട് ടീമിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും വരുൺ ചക്രവർത്തി സെയ്ഫർട്ടിനെ കൂടാരം കയറ്റി. ആറാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചൽ - ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ സഖ്യമാണ് കിവീസിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്.
ഇരുവരും ചേർന്ന് 52 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ വിജയത്തിലേക്ക് ആ ബാറ്റിംഗ് മതിയാകുമായിരുന്നില്ല. ബുംറയുടെ പന്തിൽ നിന്ന് തീതുപ്പിയതോടെ കിവീസ് ബാറ്റ്സ്മാൻമാർ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയായിരുന്നു.
ടിം സെയ്ഫർട്ട് (52), ഡാരിൽ മിച്ചൽ (17) മിച്ചൽ സാന്റ്നർ (43) എന്നിവർക്കുമാത്രമെ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളൂ. 2007, 2024 വർഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകിരീടം സ്വന്തമാക്കിയത്. ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയുടെ അഞ്ചാം ലോകകിരീടമാണിത്.