ഐപിഎൽ 2026-ലെ ആവേശകരമായ മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചു.
ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറിൽ വെറും 127 റൺസ് എടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി.
രാജസ്ഥാൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ മുൻനിര ബാറ്റർമാർ പതറിയപ്പോൾ, 43 റൺസ് നേടിയ ജാമി ഓവർട്ടൺ മാത്രമാണ് ചെന്നൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 12.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
15 വയസുകാരനായ യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന്‍റെ ജയം അനായാസമാക്കിയത്. വെറും 15 പന്തുകളിൽ നിന്ന് അർധസെഞ്ചുറി തികച്ച സൂര്യവംശി 17 പന്തിൽ 52 റൺസ് നേടി പുറത്തായി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 36 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
നായകൻ റിയാൻ പരാഗ് 14 റൺസോടെയും ധ്രുവ് ജുറൽ 18 റൺസോടെയും പിന്തുണ നൽകി. സഞ്ജു സാംസൺ സിഎസ്കെയിലേക്ക് മാറിയതിന് ശേഷമുള്ള രാജസ്ഥാന്‍റെ ആദ്യ മത്സരമായിരുന്നു ഇത്. രാജസ്ഥാനിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ കളിയിൽ നിർണായക സ്വാധീനം ചെലുത്തി.
പരിക്കേറ്റ സാം കറന് പകരം ശ്രീലങ്കൻ താരം ദാസുൻ ഷനകയാണ് രാജസ്ഥാൻ നിരയിൽ കളിച്ചത്. അതേസമയം ചെന്നൈ നിരയിൽ എം.എസ് ധോണിയുടെ അഭാവം പ്രകടമായിരുന്നു.
ഋതുരാജ് ഗെയ്‌ക്‌വാദ് നയിച്ച ചെന്നൈ ടീമിനായി അൻഷുൽ കംബോജ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും മറ്റ് ബൗളർമാർക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇതോടെ പോയിന്‍റ് പട്ടികയിൽ മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.