നാസിക്: മഹാരാഷ്ട്രയിലെ നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും ഉൾപ്പെട്ട കേസിൽ അന്വേഷണം പ്രതിസന്ധിയിൽ. കേസിലെ മുഖ്യപ്രതി തന്റെ മൊബൈൽ ഫോണിലെ ഓരോ ആപ്ലിക്കേഷനും ഫയലുകൾക്കും വ്യത്യസ്തമായ പാസ്വേഡുകൾ നൽകി സുരക്ഷിതമാക്കിയതാണ് പോലീസിനെ കുഴപ്പിക്കുന്നത്. ഇതോടെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് തടസം നേരിടുന്നു.
പ്രതിയുടെ ഫോൺ ഫേസ് ഐഡി ഉപയോഗിച്ചാണ് ലോക്ക് ചെയ്തിരിക്കുന്നത്. കൂടാതെ, ഫോണിനുള്ളിലെ ഓരോ ഫോൾഡറിനും പ്രത്യേകമായ പാസ്വേഡുകൾ നൽകിയിട്ടുണ്ട്.
ഫോൺ അൺലോക്ക് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം പ്രതിയെ നാസിക്കിലെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ എത്തിച്ചു. വിദഗ്ധരുടെ സഹായത്തോടെ ഡിജിറ്റൽ വിവരങ്ങൾ വീണ്ടെടുക്കാനാണ് നീക്കം.
വാട്സാപ്പ് ചാറ്റുകൾ, ഇമെയിലുകൾ, മറ്റ് രേഖകൾ എന്നിവ പരിശോധിച്ചാൽ മാത്രമേ പീഡനത്തിന്റെയും സമ്മർദ്ദത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവരൂ എന്ന് പോലീസ് കരുതുന്നു. നാസിക്കിലെ ടിസിഎസ് ക്യാമ്പസിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വനിതാ ജീവനക്കാർ പീഡനത്തിനും മാനസിക ക്രൂരതയ്ക്കും ഇരയാകുന്നു എന്ന പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ലൈംഗിക അതിക്രമം, നിർബന്ധിത മതപരിവർത്തനത്തിനുള്ള സമ്മർദ്ദം, മതവികാരത്തെ വ്രണപ്പെടുത്തൽ തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഇതുവരെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഒൻപതോളം എഫ്ഐആറുകൾ ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്.