ചെന്നൈ: ടിവികെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് നടത്തിയ ചെന്നൈ മെട്രോ സന്ദർശനം ആരാധകരുടെ ആവേശക്കടലായി മാറി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഓമന്തൂരാർ മെട്രോ സ്റ്റേഷനിൽ നിന്ന് നന്ദനത്തേക്ക് മെട്രോയിൽ യാത്ര ചെയ്ത വിജയ്യെ കാണാൻ സ്റ്റേഷനുകളിലും ട്രെയിനിലും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
സാധാരണക്കാരനായി ടിക്കറ്റ് കൗണ്ടറിൽ നേരിട്ടെത്തി സ്വന്തമായി ടിക്കറ്റെടുത്താണ് വിജയ് യാത്ര ആരംഭിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെയും മെട്രോ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റിൽ ടോക്കൺ പഞ്ച് ചെയ്ത് അദ്ദേഹം പ്ലാറ്റ്ഫോമിലെത്തി. വിജയ്യെ കണ്ട് ആർത്തുവിളിച്ച ആരാധകരെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു.
യാത്രയ്ക്കിടെ ട്രെയിനിലുണ്ടായിരുന്ന സാധാരണക്കാരായ യാത്രക്കാരുമായി വിജയ് സൗഹൃദം പങ്കുവെച്ചു. അഭിവാദ്യം ചെയ്ത വനിതാ യാത്രക്കാരുടെ കൈപിടിച്ച് സംസാരിക്കാനും കൊച്ചുകുട്ടിയോട് വിശേഷങ്ങൾ ചോദിച്ചറിയാനും അദ്ദേഹം സമയം കണ്ടെത്തി. പ്രിയതാരത്തെ തൊട്ടടുത്ത് കണ്ട സന്തോഷത്തിൽ യാത്രക്കാർ ഈ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.
മെട്രോ സ്റ്റേഷനിലെ കോറിഡോറുകളിലും ഗോവണികളിലും വിജയ്യെ കാണാനായി നിരവധി ആരാധകർ തടിച്ചുകൂടിയിരുന്നു. യാത്രയ്ക്ക് ശേഷം മെട്രോയുടെ കൺട്രോൾ റൂം സന്ദർശിച്ച വിജയ്, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, റൂട്ട് മാപ്പുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയിലൂടെ മെട്രോയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു.