തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തിന് തിരിച്ചടി. രാഷ്ട്രീയ കാരണങ്ങളാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനിച്ചു. കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് പ്രമേയം കൊണ്ടുവരുന്നത് ഭാവിയിൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെങ്കിൽ മൂന്നിലൊന്ന് അംഗങ്ങളുടെ (34 പേർ) പിന്തുണ വേണം. നിലവിൽ 20 അംഗങ്ങളുള്ള യുഡിഎഫിനോ 29 അംഗങ്ങളുള്ള എൽഡിഎഫിനോ ഒറ്റയ്ക്ക് പ്രമേയം കൊണ്ടുവരാൻ കഴിയില്ല. ഇരുപക്ഷവും ഒന്നിച്ചാൽ മാത്രമേ 49 അംഗങ്ങളാകൂ. ഒരു സ്വതന്ത്രന്റെയും പിന്തുണ ഇവർക്കുണ്ട്.
എന്നാൽ ബിജെപിയുടെ ഒരു കൗൺസിലർ (സുഗതൻ) കാപ്പ കേസിൽ ജയിലിലായതോടെ ഭരണപക്ഷത്തിന്റെ അംഗബലം 50 ആയി ചുരുങ്ങിയിരിക്കുകയാണ്. അവിശ്വാസ പ്രമേയ ചർച്ച നടക്കണമെങ്കിൽ പകുതിയിലധികം അംഗങ്ങൾ (51 പേർ) കൗൺസിലിൽ ഹാജരാകേണ്ടതുണ്ട്. ബിജെപി കൗൺസിലർമാർ വിട്ടുനിന്നാൽ ക്വാറം തികയാതെ പ്രമേയം തള്ളപ്പെടും.