കണ്ണൂര്: മാല മോഷണക്കേസില് പോലീസ് ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ കതിരൂർ സ്വദേശി താജുദ്ദീൻ നടത്തിയത് ഏഴു വർഷം നീണ്ട നിയമപോരാട്ടം.
മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ പ്രവാസിയായിരുന്ന താജുദ്ദീനെ ചക്കരക്കൽ പോലീസ് പെരളശേരിയിൽ 2018 ജൂലൈയിൽ നടന്ന മാല മോഷണക്കേസിലെ പ്രതിയാണെന്നു പറഞ്ഞാണ് അറസ്റ്റ് ചെയ്തത്.
സ്കൂട്ടറിൽ എത്തിയ ഒരാൾ വഴിയാത്രക്കാരിയുടെ അഞ്ചു പവന്റെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസായിരുന്നു ഇത്. ഇതിന്റെ അന്വേഷണം നടത്തുന്നതിനിടെ അഴിയൂരിലെ സഹോദരിയുടെ വീട്ടിൽനിന്നു കുടുംബത്തോടൊപ്പം കാറിൽ വരുന്നതിനിടെ ഓഗസ്റ്റ് 10ന് രാത്രി കാർ തടഞ്ഞ് താജുദ്ദീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചക്കരക്കൽ എസ്ഐ ബിജുവായിരുന്നു കസ്റ്റഡിയിലെടുത്ത് അടുത്ത ദിവസം അറസ്റ്റ് രേഖപ്പെടുത്തിയത്.
യഥാർഥ മോഷ്ടാവുമായുള്ള രൂപസാദൃശ്യമായിരുന്നു താജുദ്ദീന് വിനയായത്. താൻ മോഷ്ടാവല്ലെന്നും പ്രവാസിയാണെന്നും പോലീസിനോട് ആണയിട്ടു പറഞ്ഞിട്ടും നിരപരാധിത്വം തെളിയിക്കാനുള്ള അവസരം പോലും പോലീസ് നൽകിയില്ല. പോലീസ് പരിശോധനയിൽ താജുദ്ദീൻ കവർന്നുവെന്നു പറയുന്ന മാലയോ മോഷ്ടാവ് ഉപയോഗിച്ച സ്കൂട്ടറോ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല.
അതേ സമയം, ഭാര്യയുടെ സ്വർണം പണയംവച്ചതിന്റെ 50,000 രൂപ താജുദ്ദീന്റെ അക്കൗണ്ടിലുണ്ടായിരുന്നു. മാല വിറ്റ പണമാണിതെന്നു ചൂണ്ടിക്കാട്ടി പോലീസ് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ട് ഇക്കാര്യം കോടതിയിൽ നൽകുകയും ചെയ്തു. 54 ദിവസമാണ് താജുദ്ദീനു റിമാൻഡിൽ കഴിയേണ്ടി വന്നത്.
പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ താജുദ്ദീൻ തന്റെ നിരപരാധിത്വം തെളിയിക്കാനായി സ്വയം നടത്തിയ അന്വേഷണത്തിൽ ചക്കരക്കല്ലിലെ മാല മോഷ്ടാവിന്റെ രൂപത്തോടു സാദൃശ്യമുള്ള ഒരാൾ കോഴിക്കോട് ജില്ലയിലെ ജയിലിൽ മോഷണക്കേസിൽ പിടിക്കപ്പെട്ട് കഴിയുന്നുണ്ടെന്നു മനസിലാക്കി.
ഇക്കാര്യം പോലീസിലെ ഉന്നതരെയും അറിയിച്ചു.
കണ്ണൂർ പോലീസ് ഇതേത്തുടർന്ന് ജയിലിലെത്തി റിമാൻഡിൽ കഴിയുന്ന വടകര സ്വദേശി ശരത് എന്നയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ, താനാണ് ചക്കരക്കല്ലിൽ മാല മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. പോലീസിന്റെ ധൃതിപിടിച്ചുള്ള അറസ്റ്റിനെയും റിമാൻഡിനെയും തുടർന്ന് താജുദ്ദീന് ഖത്തറിലുണ്ടായിരുന്ന ജോലിയും അവിടുത്തെ ബിസിനസും നഷ്ടമാകുകയും ചെയ്തിരുന്നു.
കള്ളക്കേസിൽ കുടുക്കി തന്നെ ജയിലിലാക്കിയ പോലീസിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടം ആരംഭിച്ചതോടെ കേസ് പിൻവലിക്കാൻ പോലീസിൽനിന്നും സമ്മർദമുണ്ടായി. എന്നാൽ പൊതുസമൂഹത്തിനു മുന്നിൽ തന്നെ കള്ളനാക്കി ജയിലിലടച്ചവർക്കെതിരേയും താനും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിനും ഉത്തരവാദികളായവർക്കെതിരേയും നടപടി വേണമെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമായിരുന്നു കേസ് നടത്തിയത്.