കാബൂൾ: പാക് - അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സൈന്യം അഫ്ഗാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയായി താലിബാൻ നടത്തിയ ആക്രമണത്തിൽ 40 പാക് സൈനികർ കൊല്ലപ്പെട്ടു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ 15 സുരക്ഷാ പോസ്റ്റുകൾ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അവകാശപ്പെട്ടു. ചില പാക്കിസ്ഥാൻ സൈനികരെ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു.
താലിബാൻ കരസേനാ മേധാവി ഖാരി ഫസിഹുദ്ദീൻ ഫിത്രത്ത് നേരിട്ടാണ് അതിർത്തിയിലെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. നംഗർഹാർ, കുനാർ പ്രവിശ്യകളിലെ പാക് സൈനിക കേന്ദ്രങ്ങളാണ് താലിബാൻ ലക്ഷ്യമിട്ടത്.
രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ കണ്ടെത്താൻ അത്യാധുനിക ലേസർ സംവിധാനങ്ങൾ അതിർത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ശത്രു സൈന്യത്തെ അനായാസം തകർക്കാൻ ഇത് സഹായിക്കുമെന്നും താലിബാൻ അവകാശപ്പെട്ടു. എന്നാൽ ആക്രമണത്തെക്കുറിച്ച് പാക് അധികൃതർ പ്രതികരിച്ചിട്ടില്ല.