Movies
തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോലീസ് പരിശോധന ശക്തമാകുകയാണ്. ഇതിനിടെ തമിഴ് നടൻ അർജുൻ ദാസിന്റെ കാറിൽ നിന്ന് വലിയതോതിൽ പണം പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ചെന്നൈ മംഗളാപുരത്ത് വെച്ച് ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നടൻ പണവുമായി കുടുങ്ങിയെന്നും പോലീസുകാരുമായി തർക്കമുണ്ടായെന്നുമാണ് വീഡിയോ സൂചിപ്പിക്കുന്നത്.
പരിശോധനയ്ക്കായി കാറിന്റെ ഡിക്കി തുറന്ന പോലീസുകാർ കണ്ടെത്തിയത് ബാഗുകളിൽ നിറയെ പണമാണ്. ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്. കാറിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഷോൻ റോൾഡൻ സാഹചര്യം വിശദീകരിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. അർജുനാണ് കാർ ഓടിച്ചത്.
എന്നാൽ, ഇത് തെരഞ്ഞെടുപ്പ് സമയമാണ്, നിങ്ങൾ ആരായാലും കുഴപ്പമില്ല, മുഖ്യമന്ത്രി വന്നാലും പരിശോധന കഴിഞ്ഞേ വിടൂ എന്ന് പോലീസ് കർശനമായി പറയുന്ന ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ തരംഗമായി. എന്നാൽ ഈ വീഡിയോ ഒരു ബോധവത്കരണത്തിന്റെ ഭാഗമായി എടുത്തതാണ്.
Movies
രാഷ്ട്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച വിജയ്യുടെ അവസാന ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. വിജയ്യുടെ ഇന്ട്രോയും ചിത്രത്തിന്റെ ടൈറ്റില്‍ ക്രെഡിറ്റ്സും അടങ്ങുന്ന അഞ്ച് മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം ലീക്ക് ആയത്.
പിന്നാലെ മൂന്ന് മണിക്കൂറുള്ള സിനിമയുടെ എച്ച്ഡി പതിപ്പും പുറത്തായതായി റിപ്പോർട്ട് ഉണ്ട്.
സിനിമയുടെ എഡിറ്റിംഗ് ടേബിളില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നതെന്ന് റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ഭാഗങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും ഇവ ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്സിനോട് ആരാധകർ പറയുന്നുണ്ട്.
എക്സില്‍ നിന്നും വിഡിയോയുടെ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്നാട് തെരഞ്ഞെടുപ്പ് വരാനിരിക്കെ ടിവികെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന കാരണത്താലാണ് ചിത്രം തടഞ്ഞുതെന്ന ആരോപണം വിജയ് ആരാധകർ അടക്കം ഉന്നയിച്ചിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ലീക്കായ ക്ലിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിശദാംശങ്ങൾ.
വിജയുടെ രാഷ്ട്രീയ പാർട്ടിയുടെ പേര് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കയ്യില്‍ പച്ച കുത്തിയതായി ലീക്കായ ക്ലിപ്പുകളിലൂടെ വ്യക്തമാണ്.
Movies
ഏഴു മാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് മരിച്ചതിനെക്കുറിച്ചും പിന്നീട് ആ നിമിഷത്തെ അതിജീവിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മേഘ്ന രാജ്. കന്നട നടൻ ചിരഞ്ജീവി സർജയായിരുന്നു മേഘ്നയുടെ ഭർത്താവ്. 10 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം 2019-ൽ നടന്നത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.
2020-ൽ മേഘ്ന ഏഴുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 39-ാം വയസില്‍ സര്‍ജ അന്തരിച്ചത്. സർജ മരിച്ച് മൂന്ന് മാസത്തിന് ശേഷം മേഘ്ന മകൻ റയാന് ജന്മം നൽകി.
ഭർത്താവ് മരിച്ച സമയം തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളായിരുന്നുവെന്നും എന്നാൽ മകനായി അതിനെ അതിജീവിച്ചെന്നും താരം പറയുന്നു. അമ്മയുടെ മനസ് ഛിന്നഭിന്നമായാല്‍ അത് കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ മേഘ്ന വിഷമങ്ങളെ സ്വയം കുഴിച്ചുമൂടി മനക്കരുത്ത് ആര്‍ജിക്കാന്‍ ശ്രമിച്ചു.
ചീരു എന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ ഓമനപ്പേര്. റയാനെ അവര്‍ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി ജൂനിയര്‍ ചീരു എന്ന് വിളിച്ചു. റയാൻ മിഥുൻ അവതാരകിയായ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.
''മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവരെന്നെ നോക്കി. എന്നാൽ ആ സമയത്ത് എന്നോട് വളരെ മോശമായി പെരുമാറിയവരുമുണ്ട്.
ഇന്ന് ഞാനവരുടെ പേര് പറയുന്നില്ല. എനിക്കെന്ത് സംഭവിച്ചു എന്നത് അവർ മറന്നു. ഞാൻ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർ മനസിലാക്കിയില്ല. അത്തരം കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ല.
ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. സുഹൃത്തുക്കളോടും പബ്ലിക്കിനോടും ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിനെക്കുറിച്ചെല്ലാം ആലോചിച്ചു. പെട്ടെന്ന് തന്നെ ഗർഭകാലം ഒരു സർവൈവൽ ആയി മാറി.
കുഞ്ഞിനെ ആരോഗ്യത്തോടെ ജന്മം നൽകാനുള്ള സർവൈവൽ. നമ്മൾ ചിന്തിക്കുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് എല്ലാവരും പറയും. അപ്പോൾ നിർബന്ധിതമായി സന്തോഷിക്കാൻ നോക്കും. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകില്ലായിരുന്നു.
പൊതുസ്ഥലത്ത് ചിരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. കുഞ്ഞിന് ജന്മം നൽകണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാൻ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. മനസിൽ അത് മാത്രമായിരുന്നു. അവൻ ജനിച്ചതോടെ എന്റെ ജീവിതം പല തരത്തിൽ മാറി. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു. പിന്നീട് എനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കണമെന്ന് തീരുമാനിച്ചു.
ചീരുവിൽ (ചിരഞ്ജീവി) നിന്നും ഞാൻ പഠിച്ച പാഠം ഇന്നിൽ ജീവിക്കാനും ഒരുപാട് ആളുകളെ വിശ്വസിക്കരുതെന്നുമാണ്. വേർപാടിന്റെ വേദന പരസ്യമായി പ്രകടിപ്പിക്കേണ്ടായിരുന്നു. ഒരു പബ്ലിക് പേഴ്സൺ ആകുമ്പോഴുള്ള പ്രശ്നമാണത്.
എന്റെ ദുഃഖം സ്റ്റാർഡത്തിന് വേണ്ടി ചിലർ ഉപയോഗിച്ചു. മേഘ്നയുടെ പേര് ഉപയോഗിക്കൂ, നീ ഉയർന്ന് വരും എന്ന രീതി. ഇപ്പോൾ ഇന്റർവ്യൂകൾ ചെയ്യുമ്പോൾ ഞാൻ ആദ്യം പറയുന്ന കാര്യം ചീരുവിനെക്കുറിച്ച് ചോദിക്കരുതെന്നാണ്.
ഞാനുമായി വളരെ അടുത്ത ആളുകൾ ഞങ്ങളുടെ പേര് ഉപയോഗിച്ചിട്ടുണ്ട്. ചിരുവിന്റെ മരണശേഷം പലരും അവരുടെ തനിനിറം കാണിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തവർ. അവർക്കിനി എന്നിൽ നിന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം കൂടെക്കൂടിയത് എനിക്കൊപ്പമുള്ള പേര് കൊണ്ടായിരുന്നു." മേഘ്നയുടെ വാക്കുകൾ.
Movies
ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും. ചിത്രത്തിൽ ധനുഷിനൊപ്പം തന്നെ പ്രധാനവേഷത്തിലാണ് മെഗാസ്റ്റാറും എത്തുക.
ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. എട്ടു വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
2018ൽ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.
ധനുഷ്, മമ്മൂട്ടി എന്നിവർ കൂടാതെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും.
മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 13 വർഷത്തിന് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 2013 ൽ മലയാളത്തിൽ പുറത്തു വന്ന മമ്മൂട്ടി- ദിലീപ് ചിത്രം കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.
തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭയങ്കർ ആണ് D55നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം തമിഴിൽ റീമേക്ക് ചെയ്ത് നശിപ്പിച്ചുകളഞ്ഞെന്ന് ചിത്രത്തിലെ നായകൻമാരിലൊരാളായ റാണ ദഗുബാട്ടി. മലയാളത്തിൽ അവർ ചെറുപ്പക്കാരായിരുന്നുവെന്നും തങ്ങളെല്ലാം മധ്യവയസ്കരെപ്പോലെയായിരുന്നു ചിത്രത്തിലെന്നും റാണ പറഞ്ഞു.
ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തോടാണ് തനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയതെങ്കിലും ഫഹദ് ഫാസിലിന്റെ കഥാപാത്രം അവതരിപ്പിക്കാനാണ് അവസരം ലഭിച്ചതെന്ന് റാണ വെളിപ്പെടുത്തി. പുതിയ ചിത്രം ‘കാന്ത’യുടെ പ്രമോഷന്റെ ഭാഗമായി സുധിർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാണ ദഗുബാട്ടി.
‘ഞാനും ദുൽഖറും സ്കൂൾമേറ്റ്സ് ആണ്, ദുൽഖർ അഭിനയിച്ചതിൽ എനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയത് ‘ബാംഗ്ലൂർ ഡേയ്സി’ലെ കഥാപാത്രത്തോടാണ്. ഞങ്ങൾ ആ ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്ത് നശിപ്പിച്ചു കളഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നടൻ ആര്യ എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ‘മച്ചാ, നോക്ക് ദുൽഖറും നിവിനും ചെറുപ്പക്കാരായ പിള്ളേരാണ്. നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്കരെ പോലെയുണ്ട്’,’’ റാണ ദഗുബാട്ടിയുടെ വാക്കുകൾ.
National
ചെന്നൈ: തമിഴ്നാട്ടിൽ വാഹനപരിശോധനയ്ക്കിടെ യുവതിയെ പീഡിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥർ. തിരുവണ്ണാമലയിലാണ് സംഭവം.
ആന്ധ്രാപ്രദേശിൽ നിന്നുള്ള 23കാരിയെ സഹോദരിയുടെ മുന്നിൽവച്ചാണ് പോലീസുകാർ പീഡിപ്പിച്ചത്. സംഭവത്തിൽ തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സുരേഷ് രാജ്, സുന്ദർ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 30ന് പുലർച്ചെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ യുവതികൾ സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. വാഹനത്തിൽ നിന്ന് യുവതികളെ ഇറക്കിയ ശേഷം ഒരാളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി.
ഒപ്പമുണ്ടായിരുന്ന സഹോദരി ഉപദ്രവിക്കരുതെന്നു നിരന്തരം അപേക്ഷിച്ചിട്ടും പോലീസുകാർ കേട്ടില്ല. പോലീസുകാർ പീഡനത്തിനു ശേഷം യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു.
പുലർച്ചെ നാലോടെ ഇവരെ പ്രദേശവാസികൾ കാണുകയും 108 ആംബുലൻസിൽ തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് സൂപ്രണ്ട് സുധാകറും ഡപ്യൂട്ടി സൂപ്രണ്ട് സതീഷും ആശുപത്രി സന്ദർശിച്ചു. അഞ്ച് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ പത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനും യുവതികൾക്കു വേണ്ട സഹായത്തിനുമായി ചുമതലപ്പെടുത്തി. സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.