തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഖില തന്ത്രി പ്രചാരക് സഭാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസ് അന്വേഷണം ശരിയായ ദിശയിൽത്തന്നെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നത്.
നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകണം. ഇപ്പോൾ തന്ത്രിയെ അറസ്റ്റ് ചെയ്തു. എന്നാൽ, ഈ കേസിൽ ഇനിയും ഒരുപാട് സംശയങ്ങൾ ബാക്കിയാണ്. ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. കടകംപള്ളി സുരേന്ദ്രനും ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും എന്തുകൊണ്ടാണ് നിയമനടപടിക്ക് പുറത്തുനിൽക്കുന്നത്. സിപിഎം നേതാക്കളെ സംരക്ഷിക്കാൻ വലിയ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായി സംശയിക്കുന്നു.
ശബരിമലയിൽനിന്ന് കവർച്ച ചെയ്യപ്പെട്ട സ്വർണം എവിടെയെത്തി, ആരുടെ കൈവശമുണ്ട് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. മകരവിളക്ക് സമയത്ത് തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് ആചാരലംഘനത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായി അഖില തന്ത്രി പ്രചാരക് സഭാ ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി, ജനറൽ സെക്രട്ടറി കെ.ആർ. രാജേഷ്, നീലമന വിഷ്ണു നമ്പൂതിരി, രഘുനാഥ് എന്നിവർ പറഞ്ഞു.