ആധുനിക സ്മാർട്ട്ഫോണുകൾക്ക് അടിമപ്പെടുന്ന ഇന്നത്തെ തലമുറയ്ക്ക് മാതൃകയായി വേറിട്ടൊരു പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് നാഥൻ കോവി എന്ന യുവാവ്.
തന്റെ അത്യാധുനിക ഫോൺ ഒരു മാസത്തേക്ക് പൂർണമായും മാറ്റിവെച്ച്, പകരം പഴയ മോഡൽ ഫ്ലിപ്പ് ഫോൺ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
തുടക്കത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് കരുതിയിരുന്നെങ്കിലും, വിചാരിച്ചതിലും മനോഹരമായ അനുഭവങ്ങളാണ് ഈ മാറ്റം സമ്മാനിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ആളുകൾക്കിടയിൽ ഇരിക്കുമ്പോൾ മറ്റുള്ളവരെല്ലാം ഫോണിൽ മുഴുകിയിരിക്കെ, ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന ഒരേയൊരു വ്യക്തി താനാണെന്ന തിരിച്ചറിവ് അദ്ദേഹത്തിന് പുതിയൊരു അനുഭവമായിരുന്നു.
ഈ പരീക്ഷണത്തിലൂടെ തന്റെ ചിന്താശേഷിയും ഓർമ്മശക്തിയും വർധിച്ചതായി നാഥൻ അവകാശപ്പെടുന്നു. വഴിയറിയാൻ മാപ്പുകളെ അമിതമായി ആശ്രയിക്കുന്നതിന് പകരം, മനസിൽ വഴികൾ ഓർത്തു വെക്കാനും, ഡിജിറ്റൽ ലോകത്തുനിന്ന് മാറിനിന്ന് പേനയും പേപ്പറും പോലുള്ള പരമ്പരാഗത വസ്തുക്കൾ ഉപയോഗിക്കാനും അദ്ദേഹം ശീലിച്ചു.
സോഷ്യൽ മീഡിയ ആപ്പുകൾ ഇല്ലാതായതോടെ, സന്ദേശങ്ങൾ അയക്കുന്നതിന് പകരം ആളുകളെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുന്ന രീതിയിലേക്ക് അദ്ദേഹം മാറി.
എഴുതി തയ്യാറാക്കുന്ന സന്ദേശങ്ങളേക്കാൾ ഹൃദ്യമാണ് ശബ്ദത്തിലൂടെയുള്ള സംഭാഷണങ്ങളെന്നും, അത് മനുഷ്യർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം മനസിലാക്കി.
കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ പോലും പരസ്പരം സംസാരിക്കാതെ ഫോണിൽ നോക്കിയിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ഇത്തരം പരീക്ഷണങ്ങൾ ഏറെ പ്രസക്തമാണെന്നാണ് സോഷ്യൽ മീഡിയയുടെയും വിലയിരുത്തൽ. താൻ ഇനി ഒരിക്കലും പഴയ സ്മാർട്ട്ഫോൺ ജീവിതത്തിലേക്ക് മടങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഈ യുവാവ്.