ബീജിംഗിലെ ട്രാക്കിൽ മനുഷ്യരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് റോബോട്ടുകൾ കുതിച്ചു പാഞ്ഞപ്പോൾ അത് ലോകത്തിന് മുന്നിൽ വലിയൊരു വിസ്മയമായി മാറി.
സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ വമ്പന്മാരായ 'ഓണർ' വികസിപ്പിച്ചെടുത്ത ഹ്യൂമനോയിഡ് റോബോട്ട്, 21 കിലോമീറ്റർ നീളുന്ന ബീജിംഗ് ഇ-ടൗൺ ഹാഫ് മാരത്തണിൽ വെറും 50 മിനിറ്റ് 26 സെക്കൻഡ് കൊണ്ട് ഫിനിഷ് ലൈൻ തൊട്ടത് കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
മത്സരത്തിൽ പങ്കെടുത്ത 12,000 മനുഷ്യ ഓട്ടക്കാരെ 10 മിനിറ്റിലേറെ പിന്നിലാക്കി മുന്നേറിയ ഈ റോബോട്ട്, കഴിഞ്ഞ മാസം ഉഗാണ്ടൻ താരം ജേക്കബ് കിപ്ലിമോ കുറിച്ച ലോക റെക്കോർഡിനെയും കടത്തിവെട്ടി.
നൂറിലധികം റോബോട്ടുകൾ അണിനിരന്ന ഈ മാരത്തണിൽ, ഒപ്പമുള്ള മനുഷ്യരുമായി കൂട്ടിയിടിക്കാതെ സ്വന്തം സെൻസറുകളും കൃത്യമായ എഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് പൂർണമായും സ്വയം നിയന്ത്രിതമായാണ് പല റോബോട്ടുകളും ഓടിയത്.
ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഓണറിന്‍റെ റോബോട്ടുകൾ തന്നെ സ്വന്തമാക്കിയതോടെ ചൈനീസ് നിർമ്മിത യന്ത്രങ്ങളുടെ കരുത്ത് ലോകം തിരിച്ചറിഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ഇതേ മാരത്തണിൽ റോബോട്ടുകൾ വഴിയിൽ തടസപ്പെട്ടും ചൂടായിട്ടും പാതിവഴിയിൽ തളർന്നപ്പോൾ, വെറും ഒരു വർഷത്തിനുള്ളിൽ കൈവരിച്ച ഈ വൻ കുതിച്ചുചാട്ടം അത്ഭുതകരമാണ്.
ഓട്ടം വെറുമൊരു മത്സരമല്ലെന്നും, ബാറ്ററി ലൈഫ്, തടസങ്ങളെ അതിജീവിക്കാനുള്ള കഴിവ്, കഠിനമായ സാഹചര്യങ്ങളിലെ പ്രവർത്തനക്ഷമത എന്നിവ പരീക്ഷിക്കാനുള്ള ഒരു വലിയ പരീക്ഷണശാലയാണിതെന്നുമാണ് വിദഗ്ധർ പറയുന്നത്.
ഫാക്ടറികളിലും വീടുകളിലും സേവനദാതാക്കളായും റോബോട്ടുകളെ എത്തിക്കാനുള്ള ചൈനയുടെ വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ വിജയം. ഭാവിയിലെ എഐ യുഗത്തിന്‍റെ തുടക്കമായാണ് ഈ പ്രകടനത്തെ പലരും കാണുന്നത്.
സാങ്കേതിക മുന്നേറ്റങ്ങളും സർക്കാരിന്‍റെ ശക്തമായ പിന്തുണയും കൂടിച്ചേരുമ്പോൾ റോബോട്ടിക്സ് രംഗത്ത് ചൈന മറ്റൊരു തലത്തിലേക്ക് മാറിക്കഴിഞ്ഞുവെന്ന് ഉറപ്പിച്ചു പറയാം.