ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ പോക്കറ്റിലിരുന്ന സ്മാർട്ട്ഫോൺ പെട്ടെന്ന് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഡാങ്കൂർ സ്വദേശിയായ മജിദ് എന്ന യുവാവിനാണ് ഈ ദാരുണമായ അനുഭവമുണ്ടായത്.
ഗാസിയാബാദിലെ ജോലി സംബന്ധമായ ആവശ്യങ്ങൾ പൂർത്തിയാക്കി സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായ അപകടം.
യാത്രയ്ക്കിടയിൽ ജീൻസിന്റെ പോക്കറ്റിലിരുന്ന ഫോൺ അസാധാരണമാംവിധം ചൂടാകുന്നതും അതിൽ നിന്ന് പുക ഉയർന്നതും മജിദിന്റെ ശ്രദ്ധയിൽപ്പെട്ടു.
അപകടം മണത്ത ഇയാൾ പെട്ടെന്നുതന്നെ ഫോൺ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും, അതിനുമുമ്പേ വലിയ ശബ്ദത്തോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫോണിന്റെ ഭാഗങ്ങൾ ചുറ്റോടും ചിതറിത്തെറിക്കുകയും മജിദിന്റെ വസ്ത്രങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. ഇരുകൈകൾക്കും അരയ്ക്ക് താഴെ ഭാഗങ്ങൾക്കും മാരകമായി പൊള്ളലേറ്റ ഇയാളെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ സമീപത്തുണ്ടായിരുന്ന ആശുപത്രിയിലെത്തിച്ചു. മജിദ് നിലവിൽ തീവ്രപരിചരണത്തിൽ ചികിത്സയിലാണ്.
ഗ്രേറ്റർ നോയിഡയിലെ ദി ഗ്രാൻഡ് വെനീസ് മാളിലുള്ള 'ഡിജി കോം' എന്ന ഷോപ്പിൽ നിന്ന് ഏകദേശം ഒരു മാസം മുമ്പ് വാങ്ങിയ പുതിയ സാംസങ് ഫോണാണ് അപകടമുണ്ടാക്കിയതെന്ന് മജിദ് വ്യക്തമാക്കി.
അതുവരെ ഫോണിന് മറ്റ് സാങ്കേതിക പ്രശ്നങ്ങളോ തകരാറുകളോ ഉണ്ടായിരുന്നില്ലെന്നും, ഗുണനിലവാരമില്ലാത്ത ഉപകരണമാണ് അപകടത്തിന് വഴിവെച്ചതെന്നും കുടുംബം ആരോപിക്കുന്നു.
സാങ്കേതിക പരിശോനകൾ പൂർത്തിയായാൽ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ. സാധാരണയായി ലിഥിയം-അയൺ ബാറ്ററികൾക്കുണ്ടാകുന്ന ആന്തരിക തകരാറുകൾ, അമിതമായ ചൂട്, അല്ലെങ്കിൽ ഭൗതികമായ ആഘാതങ്ങൾ എന്നിവ ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കാറുണ്ട്.
ഇന്ത്യയിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നതെങ്കിലും, അസാധാരണമാംവിധം ഫോൺ ചൂടാവുകയോ പുകയുകയോ ചെയ്യുമ്പോൾ ഉപഭോക്താക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.