ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനായി രാജ്യത്ത് ടെലഗ്രാമിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ, നിയന്ത്രണങ്ങൾ മറികടക്കാൻ ഉപയോക്താക്കളുടെ വൻ നീക്കം. ജൂൺ 16 മുതൽ ജൂൺ 22 വരെ ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ വിപിഎൻ സേവനങ്ങൾക്കായുള്ള തിരച്ചിൽ കുത്തനെ ഉയർന്നതായി ഗൂഗിൾ ട്രെൻഡ്സ് ഡാറ്റ വ്യക്തമാക്കുന്നു.
ജൂൺ 15 വരെ വിപിഎൻ തിരച്ചിലിൽ യാതൊരുവിധ ചലനങ്ങളും രേഖപ്പെടുത്താതിരുന്ന സ്ഥാനത്താണ് നിരോധനം നിലവിൽ വന്ന ജൂൺ 16 മുതൽ ഗൂഗിളിൽ തെരച്ചിൽ നിരക്ക് കുതിച്ചുയർന്നത്. നിരോധനം ആരംഭിച്ച് മണിക്കൂറുകൾക്കകം തെരച്ചിലിന്റെ അളവ് പൂജ്യത്തിൽ നിന്ന് 99-ലേക്ക് എത്തുകയും, ജൂൺ 17-ഓടെ പരമാവധി പോയിന്റായ 100-ൽ തൊടുകയും ചെയ്തു. പ്ലാറ്റ്ഫോമിൽ നിന്നുള്ള താത്കാലിക വിലക്ക് കാരണം ഉപയോക്താക്കൾ ടെലഗ്രാം ഉപേക്ഷിക്കുന്നതിന് പകരം, അതിലേക്ക് ലോഗിൻ ചെയ്യാനുള്ള ഇതര മാർഗങ്ങൾ സജീവമായി അന്വേഷിക്കുകയാണെന്നാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.
ആഗോളതലത്തിൽ ടെലഗ്രാം ഉപയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് സർവേയായ 'സ്റ്റാറ്റിസ്റ്റ' വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 45 ശതമാനം ഇന്ത്യക്കാരും ടെലഗ്രാം പതിവായി ഉപയോഗിക്കുന്നവരാണ്. ബ്രസീൽ (38%), മെക്സിക്കോ (34%), ദക്ഷിണാഫ്രിക്ക (32%) തുടങ്ങിയ രാജ്യങ്ങളെക്കാൾ വളരെ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അമേരിക്കയിൽ ഇത് വെറും 9 ശതമാനവും ജപ്പാനിൽ 1 ശതമാനവും മാത്രമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഏർപ്പെടുത്തിയ താത്കാലിക നിരോധനം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ നേരിട്ട് ബാധിച്ചിട്ടുണ്ട്.
ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനപ്പരീക്ഷയുടെ സുരക്ഷ മുൻനിർത്തി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശിപാർശപ്രകാരം ഐടി മന്ത്രാലയമാണ് ആപ്പിന് താത്കാലിക വിലക്കേർപ്പെടുത്തിയത്. കൂടാതെ ജൂൺ 30 വരെ ടെലഗ്രാമിലെ മെസേജ് എഡിറ്റിംഗ് ഫീച്ചറും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണ വിൻഡോയിലും പ്ലാറ്റ്ഫോമിൽ സജീവമായി തുടരാൻ വിദ്യാർത്ഥികളും മറ്റ് ഉപയോക്താക്കളും വിപിഎൻ വഴി ശ്രമിക്കുന്നത് ഐടി മന്ത്രാലയത്തിനും എൻടിഎയ്ക്കും പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.