അടിമാലി: അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിക്കാനിടയായത് ചിതലിനെ കൊല്ലാനുള്ള വിഷം ഉള്ളിൽച്ചെന്നെന്ന് പ്രാഥമിക നിഗമനം. ഇടുക്കി അടിമാലി ഇരുമ്പുപാലത്തിനു സമീപം ഒഴിവത്തടം വലിയകാട്ടിൽ അഫ്സലിന്‍റെയും സാന്ദ്രയുടെയും മക്കളായ റെയ്ഹാൻ, ഇഹാൻ എന്നിവരാണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടൻ തന്നെ ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരു കുട്ടിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയ ശേഷമാണ് രണ്ടുപേരുടെയും മരണം സംഭവിച്ചത്.
ചിതൽ മരുന്നിന്‍റെ കുപ്പിയുടെ അടിഭാഗം ചോർന്ന് തറയിലേക്ക് വീഴുകയും, ഇത് കുട്ടികൾ എടുത്തു കഴിക്കുകയായിരുന്നു എന്നുമാണ് പിതാവ് പൊലിസിന് നൽകിയിരിക്കുന്ന മൊഴി. ഈ പ്രസ്താവന ശരിയാണെന്ന നിഗമനത്തിലാണ് നിലവിൽ പൊലിസുള്ളത്. സംഭവം നടക്കുമ്പോൾ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും പിതാവ് മൊഴി നൽകിയിട്ടുണ്ട്.
രണ്ട് മാസം മുൻപ് മാത്രമാണ് ഈ കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. എന്നാൽ ഇവർ എത്തുന്നതിന് മുൻപ് തന്നെ ഈ മരുന്ന് വീട്ടിലുണ്ടായിരുന്നു എന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം. മരണകാരണം പൂർണ്ണമായും സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.