പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർഥിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളപ്പൊക്ക സമയത്ത് വീടുകളുടെ ടെറസുകളിൽ അഭയം പ്രാപിക്കുന്നത് സുരക്ഷിതമാണെന്ന് കരുതരുത്. സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറാൻ ജനങ്ങൾ തയാറാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാം ഏതുസമയത്തും തുറക്കേണ്ടി വന്നേക്കാമെന്നും, അതുകൊണ്ടുതന്നെ നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിറപുത്തിരി പൂജകൾക്കായി ശബരിമല നട തുറന്നിട്ടുണ്ടെങ്കിലും, നിലവിലെ മോശം കാലാവസ്ഥ കണക്കിലെടുത്ത് തീർഥാടകർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.