തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്സ്റ്റാൻഡിലും പരിസരങ്ങളിലും യാത്രക്കാർക്കും പൊതുജനങ്ങള്‍ക്കുമായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുനിസിപ്പൽ ചെയര്പേഴ്സന് പി.കെ. സുബൈര്‍. ബസ്സ്റ്റാൻഡും പരിസരവും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കംഫർട്ട് സ്റ്റേഷൻ ശുചിത്വത്തോടു കൂടി നടത്താൻ നടത്തിപ്പുകാരന് നിർദേശം നൽകിയിട്ടുണ്ട്. പാലിച്ചില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് കാണിച്ച് നോട്ടീസ് നൽകിയതായും ചെയർപേഴ്സൺ പറഞ്ഞു.
കംഫർട്ട് സ്റ്റേഷന് മുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടം തിരിച്ചെടുത്ത് ഉപയോഗപ്പെടുത്തും. ഷീ ലോഡ്ജ് പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി ലിഫ്റ്റ്, സിസിടിവി, കുടിവെള്ള സംവിധാനം എന്നിവ സ്ഥാപിക്കും.
രാത്രിയിലെ സാമൂഹ്യവിരുദ്ധ ശല്യം തടയാൻ തെരുവുവിളക്കുകളും സുരക്ഷാ ജീവനക്കാരെയും നിയമിക്കും. ഹൈവേയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ചും കോര്‍ട്ട് റോഡില്‍ നഗരസഭ ഫണ്ട് ഉപയോഗിച്ചും നടപ്പാക്കി വരുന്ന സൗന്ദ്യര്യവത്കരണ പദ്ധതികള്‍ ബസ്സ്റ്റാൻഡിലേക്കും വ്യാപിപ്പിക്കുമെന്നും പി.കെ. സുബൈർ പറഞ്ഞു.
വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുല്ലായിക്കൊടി ചന്ദ്രന്, കെ. മുഹമ്മദ്ബഷീര്‍, പി.സി. നസീര്‍, പി. റജില, കൗണ്‍സിലര്‍ കെ.വി. മുഹമ്മദ്കുഞ്ഞി എന്നിവരും ചെയര്‍പേഴ്സനോടൊപ്പം ഉണ്ടായിരുന്നു.