ഇരിങ്ങാലക്കുട: മേടച്ചൂടില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന സൂര്യനെയും ഗജവീരന്മാരേയും ആനപ്പുറത്ത് എഴുന്നള്ളിനില്‍ക്കുന്ന സംഗമേശനെയും സാക്ഷിയാക്കി മേളപ്രാമാണികന്‍ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ തീര്‍ത്ത പഞ്ചാരിമേളം ആസ്വാദകര്‍ക്ക് സമ്മാനിച്ചത് നാദപ്രപഞ്ചത്തിന്റെ പുതിയ താളവട്ടം.
കൊടിപ്പുറത്ത് വിളക്കിന് തുടങ്ങുന്ന ആദ്യ എഴുന്നള്ളിപ്പ് മുതല്‍ പള്ളിവേട്ട ദിവസം രാവിലത്തെ ശീവേലിവരെ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ആയിരങ്ങളെ ആകര്‍ഷിക്കുന്ന പ്രധാനകാഴ്ച കിഴക്ക്- പടിഞ്ഞാറ് നടപ്പുരകളില്‍ തീര്‍ക്കുന്ന പഞ്ചാരിമേളത്തിന്റെ നാദധാരയാണ്.
രാവിലെ 8.30ന് പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവാന്റെ തിടമ്പ് പാറമേക്കാവ് കാശിനാഥന് ശിരസിലേറ്റി. കുലീപിനി തീര്ഥക്കരയിലൂടെ ചെമ്പട കൊട്ടി കിഴക്കേ നടപ്പുരയിലെത്തി തിരുകലാശം നടത്തിയതോടെ മേളം കലാശിച്ചു.
താളലയ ഗോപുരങ്ങള്‍ കയറിയിറങ്ങിയ ശബ്ദസൗന്ദര്യം മേള പ്രേമികളിലേക്ക് പതഞ്ഞൊഴുകി. കിഴക്കേ നടപ്പുരയിലും ഗോപുര കവാടത്തിലും പന്തലിലും സന്ധ്യാവേലപ്പന്തലിലും കൂത്തമ്പലത്തിനു ചുറ്റും നിറഞ്ഞ ഭക്തര്‍ അവസാന ശീവേലിയില്‍ ലയിച്ചു.