കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമി ഫൈനൽ പോലെ തദ്ദേശ തെരഞ്ഞെടുപ്പെത്തുമ്പോൾ, ഭരണമുന്നണിയിലെ മുഖ്യപാർട്ടിയുടെ സാരഥി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മുഖം പ്രസന്നമാണ്; തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഏകോപനം ചിട്ടയായി നടക്കുന്നതിന്റെ പോസിറ്റീവ് എനർജി അദ്ദേഹത്തിന്റെ ശരീരഭാഷയിലും പ്രകടം.
ഇടതുമുന്നണിക്കുള്ളിൽ ഇടക്കാലത്തുണ്ടായ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതകളും ഫലപ്രദമായി പരിഹരിക്കാനായത്, ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനായത്, ഭരണം മികച്ചതാണെന്ന വിലയിരുത്തൽ... ഇവയെല്ലാം ഒത്തിണങ്ങി തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുമെന്ന കണക്കുകൂട്ടലാണ് മാഷിന്റെ ആത്മവിശ്വാസത്തിന്റെ കാതൽ.
എറണാകുളത്തു പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത നേതൃയോഗങ്ങൾ, ആശയവിനിമയങ്ങൾ, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക പ്രകാശനം, ഘടകകക്ഷി നേതാക്കളുമായുള്ള സൗഹൃദസംഭാഷണങ്ങൾ, പള്ളുരുത്തിയിൽ പൊതുയോഗം... എം.വി. ഗോവിന്ദനു തിരക്കേറിയ ദിനമായിരുന്നു ഇന്നലെ. ഇടവേളയിൽ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയവും കേരളത്തിന്റെ വർത്തമാനവും പങ്കുവയ്ക്കാനിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ മുഖത്ത് ക്ഷീണം തെല്ലുമില്ല. ആത്മവിശ്വാസം ആവോളമുണ്ടുതാനും.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച നാളുകളേക്കാൾ രാഷ്ട്രീയസാഹചര്യങ്ങൾ മാറി. ഈ ഘട്ടത്തിൽ ഇടതു മുന്നണിയുടെ ആത്മവിശ്വാസം എത്രത്തോളം?
കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനമാകും സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കുക. എൽഡിഎഫിന് അനുകൂലമായ അന്തരീക്ഷം വ്യക്തമാണ്. മാധ്യമങ്ങളും മറ്റും നടത്തുന്ന ഇടതുവിരുദ്ധ പ്രചാരണത്തിൽ പ്രതീക്ഷയർപ്പിച്ചാണ് യുഡിഎഫും ബിജെപിയും മുന്നോട്ടുപോകുന്നത്. ഞങ്ങളെ സംബന്ധിച്ചു, ജനങ്ങൾക്ക് അനുഭവവേദ്യമായ കേരളത്തിന്റെ വികസനം, സർക്കാർ നടത്തുന്ന സർവതലസ്പർശിയായ ക്ഷേമപ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനം.
വഗീയതയും അനുബന്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളും ഈ തെരഞ്ഞെടുപ്പിലും ചർച്ചാവിഷയമാകുന്നതിനെ എങ്ങനെ കാണുന്നു?
വർഗീയതയെ കൂട്ടുപിടിച്ചു നേട്ടമുണ്ടാക്കാനാണു ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുമായി ഐക്യപ്പെട്ടാണ് കോൺഗ്രസിന്റെ പോക്ക്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ ജമാ അത്ത് നേതാവ് കൈപ്പത്തി ചിഹ്നത്തിലാണു മത്സരിക്കുന്നത്. എസ്ഡിപിഐയുമായും യുഡിഎഫ് ഐക്യത്തിലാണ്.
കേരളത്തിലുടനീളം നൂറുകണക്കിനു സീറ്റുകളിൽ യുഡിഎഫുമായി ബന്ധപ്പെട്ടു ന്യൂനപക്ഷ വർഗീയത പ്രകടമാണ്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ ജമാ അത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടുന്നത് തത്കാലത്തേക്കു രണ്ടു സീറ്റ് കിട്ടാൻ കോൺഗ്രസിനെ സഹായിച്ചേക്കും. പക്ഷേ ഇതു ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും. സമസ്തയിലെ എല്ലാ വിഭാഗങ്ങളും യുഡിഎഫിന്റെ നയത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്.
ക്രിസ്ത്യാനികൾക്കിടയിൽ കാസ സംഘടന ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. എന്തെല്ലാം ഉണ്ടായാലും എൽഡിഎഫ് അതിനെയെല്ലാം അതിജീവിക്കും.
നഗരങ്ങളിൽ ഇടതുപക്ഷത്തിന്റെ സ്ഥിതി ആശാവഹമാണോ?
ഇക്കുറി ആറു കോർപറേഷനുകളിലും ഇടതു മുന്നണി നേട്ടമുണ്ടാക്കും. നാലു കോർപറേഷനിൽ ജയിക്കുമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞുകൊണ്ടിരിക്കും; ആർക്കും എന്തും പറയാമല്ലോ. തിരുവനന്തപുരത്ത് എൽഡിഎഫിന് വൻ മുന്നേറ്റമായിരിക്കും. കൊല്ലത്ത് പ്രതിപക്ഷമുണ്ടാകുമോ എന്നു നോക്കിയാൽ മതി. കൊച്ചിയിലും കോഴിക്കോട്ടും ജയമുറപ്പാണ്. കണ്ണൂരാണു പിടിച്ചെടുക്കേണ്ടത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ ഭൂരിപക്ഷത്തിലും എൽഡിഎഫ് ജയിക്കും.
മുനമ്പം പ്രശ്നത്തിന്റെ ഒടുവിലെ സ്ഥിതി എങ്ങനെ കാണുന്നു?
മുനമ്പം വിഷയം സർക്കാരിനും എൽഡിഎഫിനും അനുകൂലമാണ്. ഭൂവുടമകളും താമസക്കാരും ഒഴിഞ്ഞുപോകേണ്ട സ്ഥിതിയുണ്ടാവില്ലെന്നു ഞങ്ങൾ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ സാഹചര്യം എൽഡിഎഫിന്റെ നേട്ടമായല്ല, അവിടെ കാലങ്ങളായി താമസിക്കുന്ന ജനത്തിന്റെ വിജയമായാണു കാണുന്നത്.
ശബരിമല വോട്ടിനെ ബാധിക്കുമോ?
ശബരിമല വിഷയത്തിൽ സർക്കാരിനും ഇടതു മുന്നണിക്കും ഒന്നും മറച്ചുവയ്ക്കാനില്ല. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. ഈ വിഷയം തെരഞ്ഞെടുപ്പിൽ ബാധിക്കില്ല. ശബരിമല അന്വേഷണത്തിന് സിബിഐ വേണമെന്നു നേരത്തെ നിർബന്ധം പിടിച്ച യുഡിഎഫ് ഇപ്പോൾ എസ്ഐടിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്.എൽഡിഎഫ് ആരെയും സംരക്ഷിക്കില്ല. പത്മകുമാറിന്റെ കാര്യത്തിലും അതില്ല. അദ്ദേഹം ഇപ്പോൾ ജയിലിലല്ലെ? പിന്നെന്തു പാർട്ടി സംരക്ഷണം. സംഘടനാപരമായ നടപടി അതിന്റെ ഘട്ടം വരുമ്പോൾ സ്വീകരിക്കും.
എസ്ഐടി അന്വേഷണം മെല്ലെയായെന്ന ആരോപണം തെറ്റാണ്. ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് എസ്ഐടി പ്രവർത്തിക്കുന്നത്; കോൺഗ്രസ് പറയുംപോലെയല്ല.
നിയമസഭാ തെരഞ്ഞെടുപ്പും അടുക്കുകയാണല്ലൊ?
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെയും ഇടതുപക്ഷത്തിന്റെ മൂന്നാം ടേമിന്റെയും കേളികൊട്ടാകും തദ്ദേശ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തു സർക്കാർ വിരുദ്ധവികാരമെന്ന് ഊതിപ്പെരുപ്പിക്കാൻ പലരും നടത്തുന്ന ശ്രമം വിജയിക്കില്ല. ഒരു ഉപതെരഞ്ഞെടുപ്പിലും സർക്കാർ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ അത് ഒട്ടുമുണ്ടാകില്ല. സ്ത്രീസുരക്ഷ, സ്കോളർഷിപ്പുകൾ തുടങ്ങി എല്ലാ വിഭാഗത്തിനും സർക്കാർ എത്രയോ ആനുകൂല്യങ്ങളാണു ലഭ്യമാക്കിയത്. അതിദാരിദ്ര്യം അവസാനിപ്പിച്ചു. ദാരിദ്ര്യവും അവസാനിപ്പിക്കും.
കേന്ദ്രം തരാനുള്ളതു കൂടി തന്നാൽ ക്ഷേമപെൻഷൻ മൂവായിരമാക്കാനാകം. ക്ഷേമപെൻഷൻ കൈക്കൂലിയാണെന്നു പ്രതിപക്ഷ നേതാവിന് ഇപ്പോൾ അഭിപ്രായമുണ്ടോ എന്നു വ്യക്തമാക്കണം. പെൻഷൻ ബാധ്യതയാണെന്ന് അടൂർ പ്രകാശ് പറഞ്ഞതിന്റെ അർഥം, യുഡിഎഫ് വന്നാൽ അതു നൽകില്ലെന്നല്ലേ?
ബിജെപി എല്ലാ സീറ്റുകളിലും മത്സരിക്കാത്തതിന്റെ സൂചന?
സംസ്ഥാനത്ത് ആയിരക്കണക്കിനു സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികളെ ഒഴിവാക്കിയത്. ഇതു കോൺഗ്രസുമായുള്ള ധാരണപ്രകാരമാണ്.
സിപിഎമ്മാണു പൊതുശത്രുവെന്ന് ഇരുപാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.അവർക്കു പരസ്പരമുള്ള അന്തർധാര ഇപ്പോൾ കൂടുതൽ വ്യക്തമായി. ഡിസംബർ 13ന് എൽഡിഎഫിന്റെ വിജയപുഞ്ചിരി എല്ലാവർക്കും കാണാം.