തുറവൂർ: സൗജന്യമായി മത്സ്യം നൽകാതിരുന്നതിനെത്തുടർന്ന് യുവതിയായ മത്സ്യവിൽപ്പനക്കാരിയെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയെ തുടർന്ന് കാപ്പാ കേസ് പ്രതി റിമാൻഡിൽ. പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ട ഭൗമൻ ഷാജിയാണ് കാപ്പാ നിയമം ലംഘിച്ചതിനെ തുടർന്ന് റിമാൻഡിലായത്.
കഴിഞ്ഞ ദിവസം പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപം ദേശീയപാതയോരത്ത് മത്സ്യവിൽപ്പന നടത്തുന്ന യുവതിയുടെ അടുത്തെത്തി ഇയാൾ മത്സ്യം ചോദിച്ചു. ഈ സമയം മറ്റൊരു സ്ത്രീയും മത്സ്യം ചോദിച്ചു. ഇയാൾക്ക് മുമ്പേ സ്ത്രീക്ക് മത്സ്യം നൽകിയതോടെയാണ് ഭീഷണിപ്പെടുത്തിയത്. തന്നെ ബഹുമാനിച്ചില്ലെന്നു പറഞ്ഞാണ് യുവതിയായ മത്സ്യവിൽപ്പനക്കാരിയെ ബലാത്സംഗം ചെയ്യുമെന്ന് ഭർത്താവിന്റെയും നാട്ടുകാരുടെയും മുൻപിൽ ഭീഷണിപ്പെടുത്തിയത്.
പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ മത്സ്യവിൽപ്പന നടത്തിക്കില്ലെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് യുവതിയുടെ മൊഴി പ്രകാരം പട്ടണക്കാട് പോലീസ് കേസെടുത്തു . ഇയാൾക്കെതിരേ പട്ടണക്കാട്, ചേർത്തല പോലീസ് സ്റ്റേഷനുകളിൽ 2001 മുതൽ വീടുകയറി ആക്രമണം, വധശ്രമം, തീവെയ്പ്പ്, നരഹത്യാശ്രമം, സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗിക അതിക്രമം, വികലാംഗനെ ആക്രമിക്കൽ, പട്ടിക ജാതിക്കാരെ ആക്രമിക്കൽ തുടങ്ങിയ 20 ഓളം കേസുകളുണ്ട്.
2025ൽ തന്നെ മൂന്നു കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞയിടെ കാപ്പാ നിയമപ്രകാരം നടപടികൾ സ്വീകരിക്കപ്പെട്ട ശേഷം എല്ലാ ബുധനാഴ്ചയും ശനിയാഴ്ച്ചയും പട്ടണക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുൻപാകെ ഹാജരാകണമെന്ന കാപ്പാ ബോർഡിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിച്ചുവരവേയാണ് ഈ സം ഭവം.