കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തും വിപണനവും തടയുന്നതിനായി കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ പരിശോധനകളിൽ മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിലായി. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സെക്യൂരിറ്റി ന്യൂസ്' പരിപാടിയിലൂടെയാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ ഈ നിർണായക ഓപ്പറേഷന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
പിടിയിലായവരിൽ മൂന്ന് ബംഗ്ലാദേശികൾ, രണ്ട് ഈജിപ്റ്റുകാർ, രണ്ട് സിറിയക്കാർ, ഒരു നേപ്പാൾ സ്വദേശി എന്നിവരും ഉൾപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ ഇവരിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വൻതോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
മൂന്ന് കിലോയിലധികം കെമിക്കൽ പദാർത്ഥങ്ങൾ, അഞ്ച് ലിറ്റർ സിബിഡി ഓയിൽ, 1.25 കിലോ ഷാബു (മെത്താംഫെറ്റാമൈൻ), 1.1 കിലോ ഹാഷിഷ്, ഒൻപത് ഗ്രാം ഹെറോയിൻ, 15 കിലോ മരിജുവാന എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കൂടാതെ 2,000 കാപ്റ്റഗൺ ഗുളികകളും 650 ലിറിക്ക ഗുളികകളും ലഹരിമരുന്ന് തൂക്കുന്നതിനും പാക്ക് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതികളിൽനിന്ന് കണ്ടെടുത്തു.
പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.