ന്യൂഡൽഹി: ഏതെങ്കിലും ഒരു കേസിൽ മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കാമോ എന്ന വിഷയത്തിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വാദം കേൾക്കും.
ബെഞ്ച് രൂപീകരിക്കുന്ന മുറയ്ക്ക് കേസ് വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കാൻ ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്രയെ കേസിൽ അമിക്കസ് ക്യൂറിയായി നിയമിച്ചു.
സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ടു കേരള ഹൈക്കോടതിയെ സമീപിച്ച പ്രതിക്ക് ജാമ്യം നൽകിയതിനെതിരേയുള്ള ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് നടപടി.
കേസിൽ പ്രതിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത പതിവ് കേരള ഹൈക്കോടതിയിൽ മാത്രമാണോ ഉള്ളതെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ബെഞ്ച് ചോദിച്ചിരുന്നു.
എന്നാൽ മുൻകൂർ ജാമ്യാപേക്ഷകൾ ആദ്യഘട്ടത്തിൽ പരിഗണിക്കുന്നതിൽ ഹൈക്കോടതിയുടെ വിവേചനാധികാരത്തെ പരിമിതപ്പെടുത്താൻ സാധിക്കില്ലെന്നു കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സുപ്രീംകോടതിയെ ബോധിപ്പിച്ചു.