ന്യൂഡൽഹി: 2026-27 അധ്യയനവർഷം മുതൽ സിബിഎസ്ഇ നടപ്പാക്കിയ ത്രിഭാഷാ നയത്തിന് ഇടക്കാല സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി വിഷയത്തിൽ വിശദമായ വാദം കേൾക്കുമെന്ന് അറിയിച്ചു.
ത്രിഭാഷാ നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് വിഷയത്തിൽ അടുത്തയാഴ്ച വിശദമായ വാദം കേൾക്കും.
സിബിഎസ്ഇയുടെ നയപ്രകാരം ഇംഗ്ലീഷിനെ ഒരു അന്യഭാഷയായാണ് പരിഗണിച്ചിരിക്കുന്നതെന്നും പ്രാദേശിക ഭാഷകൾ പഠിപ്പിക്കുന്നതിനുള്ള അധ്യാപകരോ പാഠപുസ്തകങ്ങളോ നിലവിൽ ലഭ്യമല്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതുവരെ ഫ്രഞ്ച് പോലുള്ള വിദേശ ഭാഷകൾ പഠിച്ച ഒരു വിദ്യാർഥി പെട്ടെന്ന് പ്രാദേശിക ഭാഷകൾ പഠിക്കണമെന്നു പറയുന്നത് പ്രായോഗികമല്ലെന്നും ഹർജിക്കാർ പറഞ്ഞു.
ത്രിഭാഷാ നയത്തിനെതിരേ വലിയ പ്രതിഷേധം ഉയർന്നതോടെ ചില ഇളവുകൾ സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു.