തൃശൂർ: തൃശൂർ അതിരൂപതയിലെ രണ്ടു വൈദികർക്ക് മാർപാപ്പയുടെ പ്രത്യേക ബഹുമതിയും നാലുപേർക്കു ഷെവലിയർ പദവിയും. ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി, കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ എന്നിവരാണ് മാർപാപ്പയുടെ പേപ്പൽ ബഹുമതികൾക്ക് (പ്രോ എക്ലേസിയ എത്ത് പൊന്തിഫീച്ചെ) അർഹരായത്.
ഡേവിസ് എടക്കളത്തൂർ, പ്രഫ. കെ.എം. ഫ്രാൻസിസ്, അഡ്വ. ബിജു കുണ്ടുകുളം ( മൂവരും ഓർഡർ ഓഫ് സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ഷെവലിയർ), ഡോ. മേരി റെജീന (ഓർഡർ ഓഫ് സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ദാമ) എന്നിവരാണ് ഷെവലിയർ ബഹുമതിക്ക് അർഹരായതെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു.
പേപ്പൽ ബഹുമതികൾ അതിരൂപതയുടെ 139-ാം വാർഷികദിനത്തിൽ വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ 20ന് ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന ചടങ്ങിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നൽകും. ഷെവലിയർ സിറിൾ ജോൺ മുഖ്യാതിഥിയാകും.
അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30നു മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയും പൊതുസമ്മേളനവും ഉണ്ടായിരിക്കും. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മാർ ബോസ്കോ പുത്തൂർ എന്നിവർ സന്നിഹിതരാകും.
ചടങ്ങിന്റെ ഭാഗമായി ഏർപ്പെടുത്തിയ അതിരൂപതാദിന അവാർഡുകൾ ബ്രദർ ജോസ് ചുങ്കത്ത് എംഎംബി, സാന്റി ഏബ്രഹാം വടയാറ്റുകുഴി എന്നിവർക്കു സമ്മാനിക്കും.
പത്രസമ്മേളനത്തിൽ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മോൺ. ജോസ് കോനിക്കര, മോൺ. ജെയ്സൺ കൂനംപ്ലാക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ തുടങ്ങിയവർ പങ്കെടുത്തു.