കതിരൂർ പയറ്റ്
കതിരൂർ: ആധിപത്യം ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ് എൽഡിഎഫ് തയാറെടുക്കുന്നതെങ്കിൽ വിജയപ്രതീക്ഷയോടെയാണ് യുഡിഎഫും കതിരൂർ ഡിവിഷനിൽ മത്സരരംഗത്തുള്ളത്.ജയപരാജയങ്ങളെ നിശ്ചയിക്കാൻ എൻഡിഎയും രംഗത്തുണ്ട്. എൽഡിഎഫിൽ സിപിഎമ്മിന് വ്യക്തമായ മേൽക്കൈയുള്ള ജില്ലാ ഡിവിഷനാണിത്.
കതിരൂർ, എരഞ്ഞോളി പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും ന്യൂമാഹി പഞ്ചായത്തിലെ രണ്ട് വാർഡുകളും എരുവട്ടി ബ്ലോക്ക് ഡിവിഷനിലുള്ള ഏഴ് വാർഡുകളും ചേർന്നതാണ് കതിരൂർ ഡിവിഷൻ. അതിർത്തി മാറും മുൻപുള്ള ഡിവിഷനിൽ എൽഡിഎഫിലെ മുഹമ്മദ് അഫ്സൽ 20,329 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ ടി.പി. ഹരിദാസിനെ തോൽപ്പിച്ചത്. നിലവിലെ ഡിവിഷൻ ഘടനയും തങ്ങൾക്ക് അനുകൂലമെന്ന് എൽഡിഎഫ് വിലയിരുത്തുന്നു.
എൽഡിഎഫ്
കതിരൂർ പഞ്ചായത്തിൽ രണ്ടുതവണ അംഗമായിരുന്ന എം.കെ.ശോഭയാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, തലശേരി ഏരിയാ സെക്രട്ടറി, സിപിഎം കതിരൂർ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. റബ്കോ ജീവനക്കാരിയാണ്. കതിരൂർ തരുവണത്തെരു സ്വദേശിനിയാണ്.
യുഡിഎഫ്
തലശേരി ജില്ലാ കോടതിയിൽ അഭിഭാഷകയായ വീണാ വിശ്വനാഥാണ് യുഡിഎഫ് സ്ഥാനാർഥി.നിയമ വിദ്യാർഥിനിയായിരിക്കെ പാലയാട് കാന്പസിൽ കെഎസ്യു സ്ഥാനാർഥിയായിരുന്നു. നിലവിൽ ലോയേഴ്സ് കോൺഗ്രസ് യൂത്ത് വിംഗ് പ്രസിഡന്റാണ്. തലശേരി കൊളശേരി മഠത്തുഭാഗം സ്വദേശനിയാണ്.
എൻഡിഎ
ചെന്നൈയിൽ ജനിച്ച രശ്മി ജയരാജനാണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്. പഠനം കൊല്ലത്തായിരുന്നു. ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ പഠിച്ചശേഷം 12 വർഷം യുഎസ്എയിൽ അധ്യാപികയായി ജോലി ചെയ്തു. ആദ്യമായാണ് മത്സരരംഗത്ത്. ധർമടം സ്വദേശിനിയാണ്.
ആരു കാക്കും അതിര്‍ത്തി ?
മഞ്ചേശ്വരം: അതിര്‍ത്തിമേഖലയായ മഞ്ചേശ്വരം രൂപീകരണകാലം തൊട്ട് മുസ്ലിംലീഗിനെ തുണയ്ക്കുന്ന ഡിവിഷനാണ്. കഴിഞ്ഞതവണ മുസ്ലിംലീഗിന്റെ ഗോള്‍ഡന്‍ അബ്ദുള്‍റഹ്മാന്‍ 2,384 വോട്ടിനാണ് ബിജെപിയുടെ കെ.എല്‍. പുഷ്പരാജിനെ പരാജയപ്പെടുത്തിയത്. മഞ്ചേശ്വരം പഞ്ചായത്തിലെ 15ഉം മംഗല്‍പാടിയിലെ 13ഉം മീഞ്ചയിലെ 12ഉം ഉള്‍പ്പെടെ 40 വാര്‍ഡുകള്‍ അടങ്ങിയതാണ് ഡിവിഷന്. മഞ്ചേശ്വരം പഞ്ചായത്ത് ബിജെപിയുടെ പിന്തുണയോടെ സ്വതന്ത്ര ഭരിക്കുമ്പോള്‍ മംഗല്പാടി യുഡിഎഫും മീഞ്ച എല്‍ഡിഎഫും ഭരിക്കുന്നു. കഴിഞ്ഞതവണ എസ്ഡിപിഐ 1,692 വോട്ടുകള്‍ നേടിയ ഡിവിഷനാണിത്.
യുഡിഎഫ്
മംഗല്പാടി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷ മുസ്ലിംലീഗിന്റെ ഇര്‍ഫാന ഇക്ബാല്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് സജീവമായ ഇര്‍ഫാന ഷെയ്ഖ് സയിദ് വയോജനമന്ദിരം നടത്തുന്ന ട്രസ്റ്റിന്റെ സ്ഥാപക കൂടിയാണ്. ഇര്‍ഫാനയുടെ ഇമേജ് ഡിവിഷനില്‍ വന്‍ഭൂരിപക്ഷത്തോടെയുള്ള വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.
എന്‍ഡിഎ
ബിജെപി ജില്ലാകമ്മിറ്റിയംഗം ജയന്തി ഷെട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രണ്ടുതവണ മംഗല്പാടി പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവുമായിട്ടാണ് അവര്‍ വോട്ട് തേടുന്നത്. ദീര്‍ഘനാളായി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ ജയന്തിയുടെ സ്ഥാനാര്‍ഥിത്വം മികച്ച നേട്ടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
എല്‍ഡിഎഫ്
എന്‍സിപിക്ക് അനുവദിച്ച സീറ്റ് നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഖദീജ മൊഗ്രാല്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇതു പ്രകടനം മെച്ചപ്പെടുത്താനുള്ള പോരാട്ടമാണ്.
ലീഗ് തിരിച്ചെടുക്കുമോ ചെങ്കള
ചെങ്കള: യുഡിഎഫിന് ഷോക്ക് ട്രീറ്റ്മെന്റ് നല്കി ചെങ്കള പിടിച്ചെടുത്താണ് എല്‍ഡിഎഫ് കഴിഞ്ഞതവണ ജില്ലാ പഞ്ചായത്ത് ഭരണത്തിലേറിയത്. യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഷാനവാസ് പാദൂര്‍ മുസ്ലിംലീഗിലെ ടി.ഡി. കബീറിനെതിരേ 139 വോട്ടിന്റെ അട്ടിമറിവിജയം കരസ്ഥമാക്കുകയായിരുന്നു. ചെങ്കള പഞ്ചായത്തിലെ 18ഉം മുളിയാറിലെ എട്ടും ചെമ്മനാട്ടെ ആറും ഉള്‍പ്പെടെ 32 വാര്‍ഡുകള്‍ ചേര്‍ന്നതാണ് ചെങ്കള ഡിവിഷന്. യുഡിഎഫ്- 20, എല്‍ഡിഎഫ്- 12, ബിജെപി-ഒന്ന് എന്നിങ്ങനെയാണ് നിലവിലെ വാര്‍ഡുകളിലെ കക്ഷിനില.
എല്‍ഡിഎഫ്
ഡിവിഷന് നിലനിര്‍ത്താന്‍ വീണ്ടും സ്വതന്ത്രസ്ഥാനാര്ഥിയെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. എംബിഎ ബിരുദധാരിയും അബുദാബിയില്‍ അക്കൗണ്ട്സ് ഓഫീസറുമായിരുന്ന ബേവിഞ്ച സ്വദേശിനി സഹര്‍ബാനു സാഗറാണ് ഇടതുസ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതു പോലെ ലീഗ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ സഹര്ബാനുവിന്റെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
യുഡിഎഫ്
നഷ്ടപ്പെട്ട ഡിവിഷന് തിരിച്ചുപിടിക്കുകയെന്നത് അഭിമാനപ്രശ്നമായി കരുതുന്ന മുസ്ലിംലീഗ് യുവസ്ഥാനാര്‍ഥി ജസ്ന മനാഫിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. വനിതാലീഗ് ചൂരിമൂല വാര്‍ഡ് പ്രസിഡന്റായ ജസ്നയുടെ സ്ഥാനാര്‍ഥിത്വം തോല്‍വിയുടെ വേദന വന്‍ഭൂരിപക്ഷത്തോടെ മറക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം.
എന്‍ഡിഎ
ബിജെപിയുടെ ശുഭലത റൈയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ പത്തുവര്‍ഷമായി ബദിയഡുക്ക പഞ്ചായത്തംഗമായി പ്രവര്‍ത്തിക്കുന്നതിന്റെ അനുഭവപരിചയവുമായാണ് ശുഭലത വോട്ട് തേടുന്നത്. പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ശുഭലതയുടെ സ്ഥാനാര്‍ഥിത്വം മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി.
പിടികൊടുക്കാതെ ബദിയഡുക്ക
ബദിയഡുക്ക: മൂന്നു തെരഞ്ഞെടുപ്പുകളിലും ബിജെപിയെ ജയിപ്പിച്ച എടനീര്‍ ഡിവിഷന് ഇത്തവണ ബദിയഡുക്കയാണ്. കഴിഞ്ഞതവണ ബിജെപിയുടെ എം. ശൈലജ ഭട്ട് മുസ്ലിംലീഗിന്റെ ഷാഹിന സലീമിനെ 1,457 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ വാര്‍ഡ് വിഭജനം മത്സരത്തിന്റെ കടുപ്പം കൂട്ടിയിട്ടുണ്ട്. ബദിയഡുക്ക പഞ്ചായത്തിലെ 21ഉം കുംബഡാജെയിലെ 11ഉം ബെള്ളൂരിലെ എട്ടും മധൂര്‍, കാറഡുക്ക പഞ്ചായത്തുകളിലെ രണ്ടു വീതം വാര്‍ഡുകളും അടക്കം 44 വാര്‍ഡുകളാണ് ഇവിടെയുള്ളത്. ബെള്ളൂര്‍, മധൂര്‍, കാറഡുക്ക പഞ്ചായത്തുകള്‍ ബിജെപിയും ബദിയഡുക്ക, കുംബഡാജെ പഞ്ചായത്തുകള്‍ യുഡിഎഫുമാണ് ഭരിക്കുന്നത്. പട്ടികജാതി സംവരണ ഡിവിഷനായ ഇവിടെ നിര്‍ണായക സ്വാധീനമുള്ള മൊഗേറ സമുദായാംഗങ്ങളെയാണ് മൂന്നു മുന്നണികളും രംഗത്തിറക്കി യിരിക്കുന്നത്.
എന്‍ഡിഎ
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി ജില്ലാ വൈസ്പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവും മൊഗേറ സംഘം ജില്ലാ രക്ഷാധികാരിയുമാണ്. വന്‍ഭൂരിപക്ഷത്തിൽ ഡിവിഷന് നിലനിര്‍ത്തുമെന്ന ആത്മവിശ്വാസമാണ് ബിജെപിക്ക്.
യുഡിഎഫ്
മുസ്ലിംലീഗിന് അനുവദിച്ച സീറ്റില്‍ ലക്ഷ്മണ പെരിയടുക്കയാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. മൊഗേറ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്, ഓള് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്സി എസ്ടി ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയമുണ്ട്. ഒന്നാംസ്ഥാനമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
എല്‍ഡിഎഫ്
സിപിഐ ബദിയഡുക്ക മണ്ഡലം കമ്മറ്റിയംഗം പ്രകാശ് കുംബഡാജെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വാര്‍ഡ് വിഭജനത്തിന്റെ ആനുകൂല്യം കടുത്തപോരിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് നേതൃത്വം.