കാൾസ്റൂഹെ: ജർമനിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് റെയിൽവേ സുരക്ഷാ ജീവനക്കാരനെ പുറത്തേക്ക് തള്ളിയിട്ടു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന റീജിയണൽ എക്സ്പ്രസ് (RE) ട്രെയിനിൽ നിന്നാണ് "ഡിബി സെക്യൂരിറ്റി' ജീവനക്കാരനായ 26 വയസുകാരൻ തെറിച്ചുവീണത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം നിലവിൽ ജീവന് വേണ്ടി പോരാടുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 36 വയസുകാരനായ ജർമൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം 7.35ഓടെ ഒഫൻബുർഗിൽ നിന്ന് കാൾസ്റൂഹെയിലേക്കുള്ള റെയിൽവേ പാതയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
പ്രോസിക്യൂഷനും കാൾസ്റൂഹെ പോലീസും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വിവരങ്ങൾ വ്യക്തമാക്കിയത്.
പരിശോധനയ്ക്കിടെ തർക്കവും കൈയാങ്കളിയും
ട്രെയിനിലെ ടിക്കറ്റ് പരിശോധകർ ഒരു യാത്രക്കാരനെ പരിശോധിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ച അവസ്ഥയിലായിരുന്ന യാത്രക്കാരൻ പരിശോധകരോട് കയർക്കുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് ഇവർ റെയിൽവേ സുരക്ഷാ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരനും യാത്രക്കാരനും തമ്മിൽ ട്രെയിനിനുള്ളിൽ വച്ച് കടുത്ത കൈയാങ്കളിയുണ്ടായി.
മൽപ്പിടുത്തത്തിനിടയിൽ ഇരുവരും നിലത്തു വീഴുകയും, ഇതിനിടെ ട്രെയിനിന്റെ വാതിൽ പെട്ടെന്ന് തുറക്കപ്പെടുകയുമായിരുന്നു. എറ്റ്ലിംഗൻ-ബ്രൂഹ്ഹൗസൻ ഭാഗത്ത് വച്ച് 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിനിൽ നിന്ന് സുരക്ഷാ ജീവനക്കാരൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
രണ്ടു കിലോമീറ്റർ അകലെ ട്രാക്കിൽ കണ്ടെത്തി
സംഭവമറിഞ്ഞയുടൻ ട്രെയിനിലെത്തിയ പോലീസ് പ്രതിയായ 36 വയസുകാരനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് റെയിൽവേ പാതയിൽ നടത്തിയ തിരച്ചിലിൽ, സംഭവം നടന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ ട്രാക്കിൽ മാരകമായി പരിക്കേറ്റ നിലയിൽ സുരക്ഷാ ജീവനക്കാരനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ എങ്ങനെ തുറന്നു എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. കാൾസ്റൂഹെ ക്രിമിനൽ പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി ട്രെയിൻ പോലീസ് കസ്റ്റഡിയിലെടുത്തു.
വീണ്ടും ചർച്ചയായി റെയിൽവേ ജീവനക്കാരുടെ സുരക്ഷ
ജർമ്മനിയിൽ റെയിൽവേ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അക്രമവും നടന്നിരിക്കുന്നത്. കൈസേർസ്ലൗട്ടേണിൽ (Kaiserslautern) നിന്ന് ഹോംബർഗിലേക്കുള്ള ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ, സെർകാൻ സലാർ എന്ന 36 വയസുകാരനായ ട്രെയിൻ ഗാർഡിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം ജർമനിയെ ഒന്നാകെ നടുക്കിയിരുന്നു.
ഈ കേസിൽ പ്രതിക്ക് തടവുശിക്ഷ വിധിച്ചിരുന്നു. ഈ സംഭവം സൃഷ്ടിച്ച ആഘാതം മാറുന്നതിന് മുൻപാണ് റെയിൽവേ മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി പുതിയ അക്രമം നടന്നിരിക്കുന്നത്.