ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിനെ ഭീതിയിലാഴ്ത്തി തിങ്കളാഴ്ചയുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരു വ്യക്തിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
രണ്ട് കൈകളിലും മൂർച്ചയുള്ള കത്തികളുമായി വഴിപോക്കരെ ആക്രമിച്ച യുവതിയെ, തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തതിനെ തുടർന്ന് പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. പരിക്കേറ്റ രണ്ടാമത്തെയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവസ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളിൽ, അഞ്ച് മുതൽ ആറ് വരെ പൊലീസ് ഉദ്യോഗസ്ഥർ അക്രമിയായ സ്ത്രീയെ വളയുന്നതും, ഇരു കൈകളിലും കത്തികളുമായി നിൽക്കുന്ന സ്ത്രീ പൊലീസിന് നേരെ ഭീഷണി മുഴക്കുന്നതും കാണാം.
ഉദ്യോഗസ്ഥർ കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ, അക്രമി പെട്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ സ്വയം രക്ഷാർഥം പൊലീസ് ഉദ്യോഗസ്ഥൻ അക്രമിക്കു നേരെ വെടിയുതിർത്തു.
മൂന്ന് തവണ വെടിയൊച്ച കേട്ടതായും, വെടിയേറ്റ സ്ത്രീ റോഡിൽ വീണതോടെയാണ് പ്രദേശം സുരക്ഷിതമാക്കാൻ കഴിഞ്ഞതെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തി.
പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ തടയാൻ ആദ്യം ടാസർ തോക്കുകൾ ഉപയോഗിച്ചുവെന്നും, എന്നാൽ ആക്രമണം തുടർന്നതോടെയാണ് വെടിവെക്കേണ്ടി വന്നതെന്നും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി അറിയിച്ചു.
കൃത്യസമയത്ത് ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ഇതിന് ഭീകരാക്രമണ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട സ്ത്രീയുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിനെക്കുറിച്ചും അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് പരിശോധിച്ചുവരികയാണ്.