ന്യൂഡൽഹി: ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് 52.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി. കേസിൽ പരാതിക്കാരിയായി പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്ന വീട്ടുജോലിക്കാരിയല്ല, മറിച്ച് അവരുടെ തൊഴിലുടമയായ ഹരിയാനയിലെ ഒരു ജുഡീഷ്യൽ ഓഫീസറാണ് യഥാർത്ഥ ഇരയെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി സൗരഭ് പ്രതാപ് സിംഗ് ലാലർ നിരീക്ഷിച്ചു. അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകളും കോടതി ചൂണ്ടിക്കാട്ടി.
ദീർഘകാലം നീണ്ടുനിന്ന ഓൺലൈൻ പ്രണയത്തിനിടയിൽ 52,81,999 രൂപ തട്ടിയെടുത്തു എന്നാരോപിച്ച് ദീക്ഷ ദേവി എന്ന വീട്ടുജോലിക്കാരിയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഇടപാടുകളൊന്നും ദീക്ഷ ദേവിയുടെ അക്കൗണ്ടിൽ നിന്ന് നടന്നിട്ടില്ലെന്ന് കോടതി കണ്ടെത്തി. മറിച്ച്, എല്ലാ വലിയ തുകകളും കൈമാറ്റം ചെയ്യപ്പെട്ടത് ഹരിയാനയിലെ ജുഡീഷ്യൽ ഓഫീസറുടെ അക്കൗണ്ടുകളിൽ നിന്നാണെന്നും കോടതി വ്യക്തമാക്കി.